ന്യൂസിലാന്‍ഡില്‍ അഗ്‌നിപര്‍വ്വത സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു; മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ദ്വീപില്‍

ന്യൂസിലാന്‍ഡ്‌; ന്യൂസിലാന്‍ഡില്‍ അഗ്‌നിപര്‍വ്വത സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. ദ്വീപില്‍ അകപ്പെട്ടത് 47 പേരാണ്. 13 പേരെ കാണാനില്ല. അതേസമയം മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ദ്വീപില്‍ തന്നെയാണ്.

ന്യൂസിലന്‍ഡ് വൈറ്റ് ദ്വീപ് അഗ്നിപര്‍വ്വതമാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മരിച്ചത് ചൈന, അമേരിക്ക, ബ്രിട്ടന്‍ എന്നിവടങ്ങളില്‍ നിന്ന് എത്തിയ സഞ്ചാരികളാണ്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ 31ല്‍ 27 പേരുടെയും നില അതീവഗുരുതരമാണ്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ ചാരം മൂടിയ നിലയില്‍ ഇപ്പോഴും ദ്വീപില്‍ ആണ്. തുടര്‍സ്ഫോടനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടെ തെരച്ചില്‍ നടത്തുന്നതും ഒരു വെല്ലുവിളിയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു സംഭവം. അപകട സമയത്ത് നിരവധി വിനോദസഞ്ചാരികള്‍ ദ്വീപില്‍ ഉണ്ടായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരികളോട് വൈറ്റ് ഐലന്‍ഡിലേക്ക് പോവരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് സന്ദര്‍ശകര്‍ ഇവിടെ എത്തിയത്. അപകടത്തില്‍പ്പെട്ടവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version