വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത കേസ്: നിപുണ്‍ ചെറിയാന് ജാമ്യമില്ല, മൂന്ന് പേര്‍ക്ക് ജാമ്യം

കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്നുകൊടുത്ത കേസില്‍
വി 4 കൊച്ചി ക്യാമ്പയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് ജാമ്യമില്ല. വി ഫോര്‍ കേരള ക്യാംപെയ്ന്‍ കണ്‍ട്രോളറാണ് നിപുണ്‍ ചെറിയാന്‍. പൊതുമുതല്‍ നശിപ്പിച്ചത് അടക്കം നേരത്തേയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പഴയ ആ കേസുകളിലെ ജാമ്യ വ്യവസ്ഥ നിപുണ്‍ ലംഘിച്ചെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ബുധനാഴ്ച അറസ്റ്റിലായ മറ്റ് മൂന്ന് വി 4 കൊച്ചി നേതാക്കള്‍ക്ക് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായ മറ്റുള്ളവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

വി 4 കൊച്ചി സ്ഥാപക നേതാക്കളായ ആഞ്ചലോസ്, റാഫേല്‍, പ്രവര്‍ത്തകന്‍ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ടുപേരുടെ ആള്‍ജാമ്യവും ഒരാള്‍ക്ക് 25,000 രൂപ വീതവും കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ ഷക്കീര്‍ അലി, ആന്റണി ആല്‍വിന്‍, സാജന്‍ അസീസ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

നിപുണ്‍ ചെറിയാന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വി 4 കൊച്ചി ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ വി ഫോര്‍ കൊച്ചിയ്ക്ക് പങ്കില്ലെന്നും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് നിര്‍മാണം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകള്‍ തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ടത്. തുടര്‍ന്ന്, ഇതിനു പിന്നില്‍ വി 4 കൊച്ചിയാണെന്ന് ആരോപിച്ച് നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version