ചിപ്പില്ലാത്ത എടിഎം കാര്‍ഡുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനരഹിതമാകും

ഇതു സംബന്ധിച്ച നിര്‍ദേശം 2015 ലാണ് ആര്‍ബിഐ നല്‍കിയത്

രാജ്യത്ത് നാളെ മുതല്‍ ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് നാളെ പ്രവര്‍ത്തനരഹിതമാകുന്നത്. ആര്‍ബിഐ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് ആര്‍ബിഐ അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും.

നാളെ മുതല്‍ ചിപ്പില്ലാത്ത എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇക്കാര്യത്തില്‍ ഇതു വരെ വ്യക്തമായ മറുപടി തരുന്നതിന് ബാങ്കുകള്‍ തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച നിര്‍ദേശം 2015 ലാണ് ആര്‍ബിഐ നല്‍കിയത്. സമയബന്ധിതമായി ഈ നിര്‍ദേശം നടപ്പാക്കുന്നതില്‍ ബാങ്കുകള്‍ വരുത്തിയ വീഴ്ച്ചയാണ് ഇടപാടുകാര്‍ക്ക് പാരയായി മാറിയത്.

ഇതു വരെ ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡ് മാറ്റി നല്‍കുന്നതിന് ബാങ്കുകള്‍ക്ക് സാധിച്ചിട്ടില്ല. എല്ലാ ഇടപാടുകാര്‍ക്കും ഇക്കാര്യം സംബന്ധിച്ച അറിയില്ലെന്നതും ബാങ്കുകള്‍ക്ക് പ്രതിസന്ധിയാണ്. പഴയ ഡെബിറ്റ് കാര്‍ഡുകള്‍ നിലവില്‍ എല്ലാം എടിഎം മെഷീനുകളിലും പ്രവര്‍ത്തക്കില്ല.

സുരക്ഷ മുന്‍നിര്‍ത്തിയാണ് ചെറിയ ചിപ്പ് ഘടിപ്പിച്ച ‘ഇഎംവി’ കാര്‍ഡുകളിലേക്കു മാറാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്.

യൂറോ പേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവയുടെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് ‘ഇഎംവി’. നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇഎംവി കാര്‍ഡുകളിലേക്കുള്ള മാറ്റം. പ്ലാസ്റ്റിക് കാര്‍ഡിനു പിറകില്‍ കാണുന്ന കറുത്ത നാട പോലത്തെ വരയ്ക്കു പകരം മൈക്രോ പ്രോസസര്‍ അടങ്ങിയ ചെറിയ ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളാകും ഇനി ഉപയോഗത്തിലുണ്ടാവുക. മാഗ്‌നറ്റിക് കാര്‍ഡിനെ അപേക്ഷിച്ച് ഇഎംവി കാര്‍ഡുകള്‍ അധിക സുരക്ഷ നല്‍കും.

Exit mobile version