ഫോണ്‍ കോളുകള്‍ മുറിയുന്നു; ടെലികോം കമ്പനികള്‍ക്ക് 56 ലക്ഷം പിഴ ഈടാക്കി ട്രായ്

രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ക്ക് 56 ലക്ഷം രൂപയാണ് ട്രായി പിഴ ചുമത്തിയിരിക്കുന്നത്. ടാറ്റാ ടെലി സര്‍വ്വീസിനാണ് ഏറ്റവും കൂടിയ പിഴയായ 22 ലക്ഷം രൂപ കിട്ടിയത്.

ന്യൂഡല്‍ഹി: സംസാരിക്കുന്നതിനിടെ ഫോണ്‍ കോള്‍ മുറിഞ്ഞ് പോകുന്ന സംഭവത്തില്‍ ശക്തമായ നടപടിക്ക് ഒരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി. രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ക്ക് 56 ലക്ഷം രൂപയാണ് ട്രായി പിഴ ചുമത്തിയിരിക്കുന്നത്. ടാറ്റാ ടെലി സര്‍വ്വീസിനാണ് ഏറ്റവും കൂടിയ പിഴയായ 22 ലക്ഷം രൂപ കിട്ടിയത്. ഭാരതി എയര്‍ടെലുമായി കൈകോര്‍ക്കാനിരിക്കെയാണ് ടാറ്റയ്ക്ക് പിഴചുമത്തിയിരിക്കുന്നത്.

2018ന്റെ ആദ്യ പാദത്തില്‍ 10 ലക്ഷവും, രണ്ടാം പാദത്തില്‍ 12 ലക്ഷവുമാണ് ഐഡിയയ്ക്ക് ഫോണ്‍ കോള്‍ മുറിഞ്ഞുപോകുന്നു എന്ന പരാതിയില്‍ പിഴ നല്‍കേണ്ടി വരിക. സമാനമായി ആദ്യ പാദത്തില്‍ രണ്ട് ലക്ഷവും രണ്ടാം പാദത്തില്‍ നാല് ലക്ഷവുമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന് പിഴ കിട്ടിയിരിക്കുന്നത്.

എയര്‍ടെലുമായി യോജിച്ച ടെലിനോര്‍ കമ്പനിക്ക് പിഴ ആറ് ലക്ഷം രൂപയാണ്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫോണ്‍ കോള്‍ മുറിഞ്ഞുപോകുന്ന പ്രശ്‌നം കുറഞ്ഞിട്ടുണ്ടെന്നും, ഇതില്‍ ടെലികോം കമ്പനികളുടെ പരിശ്രമം ശ്രദ്ധേയമാണെന്നും ട്രായ് പറയുന്നു.

Exit mobile version