ഒരു ഗുഡ്‌മോണിങ് പറഞ്ഞാല്‍ തിരിച്ച് ഒരെണ്ണം ഗ്യാരണ്ടിയാ, പക്ഷെ ഇനി… സാറേ എല്ലാവര്‍ക്കും ഇഷ്ടായിരുന്നുട്ടോ, അതിനു തെളിവാണ് അന്ന് ഞങ്ങള്‍ കണ്ട അനേകം നനഞ്ഞ മിഴികള്‍,അതു തുടച്ച കൈകള്‍..! മറക്കില്ല, വിശ്രമിച്ചോളൂ.. കണ്ണു നിറയ്ക്കും കുറിപ്പ്

വിശ്വസിക്കാനാവാതെ ഹൃദയമിടിപ്പ് നിലച്ച കുറച്ചു നിമിഷങ്ങള്‍. ഞങ്ങള്‍ക്ക് നിങ്ങളെന്തൊക്കെയോ ആയിരുന്നു. മാഷിന്റെ വിയോഗം അപ്രതീക്ഷിതം

എരുവും പുളിയും മധുരവും ചേര്‍ന്ന കലാലയജീവിതം, ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ആലോചിക്കുമ്പോള്‍ ഓര്‍മ്മകള്‍ മാത്രമാകുന്ന ആ കാലഘട്ടത്തില്‍ സുഗന്ധം പടര്‍ത്തുന്ന ചിലരുണ്ട്. ഒന്നുമല്ലായിരുന്ന നമ്മെ നമ്മളാക്കി മാറ്റിയ മനുക്കൊരു ഐഡന്റിറ്റി ഉണ്ടാക്കി തന്ന അധ്യാപകര്‍. സിലബസുകള്‍ക്കപ്പുറത്തു നിന്ന് മാനുഷിക മൂല്യങ്ങളുടെ, സൗഹൃദങ്ങളുടെ, സ്‌നേഹത്തിന്റെ കരസ്പര്‍ശം പകര്‍ന്നു തന്ന നമ്മുടെ ഗുരുനാഥന്‍മാര്‍.

ടീച്ചറെന്നതിലുപരി മനുഷ്യത്വത്തിന്റെ ആള്‍രൂപമായി മാറിയ ഒരു വ്യക്തിയെ സോഷ്യല്‍മീഡിയക്ക് പരിചയപ്പെടുത്തുകയാണ് ആനന്ദ് ബെന്നി. സ്വന്തം മക്കളെ പോലെ കുട്ടികളെ സ്‌നേഹിച്ച, ഒരു പുഞ്ചിരിയോടെ മാത്രം കുട്ടികളെ അഭിസംബോധന ചെയ്തിരുന്ന കെജിറ്റി എന്ന കുഴിവേലില്‍ ജോര്‍ജ് തോമസ് മാഷിനെ പറ്റിയാണ് ആനന്ദിന്റെ കുറിപ്പ്.

കോളേജിലെ സാറിനെ അടുത്തറിയാവുന്ന എല്ലാവരിലും നിന്നു അറിയാന്‍ കഴിഞ്ഞത് എല്ലാവരോടും അദ്ദേഹം മികച്ച സൗഹൃദം പുലര്‍ത്തിയിരുന്നുവെന്നാണ്. അത്രക്കും ഇഷ്ടമായിരുന്നു സാറിനല്ലാവരെയും,സാറിനെയും. അതിന്റെ തെളിവാണ് അന്ന് ഞങ്ങള്‍ കണ്ട അനേകം നനഞ്ഞ മിഴികള്‍, അതു തുടച്ച കൈകള്‍. വിശ്വസിക്കാനാവാതെ ഹൃദയമിടിപ്പ് നിലച്ച കുറച്ചു നിമിഷങ്ങള്‍. ഞങ്ങള്‍ക്ക് നിങ്ങളെന്തൊക്കെയോ ആയിരുന്നു. മാഷിന്റെ വിയോഗം അപ്രതീക്ഷിതം

ആനന്ദിന്റെ കുറിപ്പ് വായിക്കാം;

എല്ലാവരും ഈ കുറിപ്പ് വായിക്കണം എന്നെനിക്കാഗ്രഹമുണ്ട്.കുറഞ്ഞത് ദേവമാതായിലെ കുട്ടികളെങ്കിലും. ആ മനുഷ്യനെ കുറിച്ചു ഇനിയും നിങ്ങളെല്ലാവരും അറിയുവാനുണ്ട്. KGT എന്നു ഞങ്ങൾ വിദ്യാർഥികൾ വിളിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുഴിവേലിൽ ജോർജ് തോമസ് മാഷിനെ പറ്റി.

ടീച്ചറെക്കാളേറെ, ഒരച്ഛനെ പോലെ

“മലയാളം നേരാംവണ്ണം അറിയാത്ത ഒരു മണ്ടനാണ് നിങ്ങളെ പഠിപ്പിക്കാൻ വന്നിരിക്കുന്നത് .അതു കൊണ്ടു ഞാൻ വല്ല പൊട്ടത്തരവും വിളിച്ചു പറഞ്ഞാൽ നിങ്ങള് വേണം എന്നെ തിരുത്താൻ”.
(വാട്‌സ്ആപ്പിൽ ഒരു വിദ്യാർത്ഥിനി സാറിനെ കുറിച്ചു പങ്ക് വെച്ച ഓർമകുറിപ്പാണിത്)

എപ്പോഴും തലകുനിച്ചു നടക്കുന്ന ശാന്തപ്രകൃതക്കാരനായ ഒരു നല്ല മനുഷ്യൻ. അങ്ങോട്ട്‌ ഗുഡ് മോർണിംഗ് പറഞ്ഞാൽ ഇങ്ങോട്ടും ഒരെണ്ണം ഗ്യാരണ്ടിയാണ്. പക്ഷെ ഞങ്ങളെ അത്ഭുപ്പെടുത്തിയിരുന്ന കാര്യമെന്താന്ന് വെച്ചാ പലപ്പോഴും KGTയായിരുന്നു ആദ്യം ഇങ്ങോട്ടു ഗുഡ് മോർണിംഗ് തന്നിരുന്നത്. അത്രത്തോളമായിരുന്നു സാറിന്റെ എളിമ. സർ ഞങ്ങൾക്ക് തന്നിരുന്ന ഞങ്ങളർഹിക്കാതിരുന്ന റെസ്പെക്ട്.

ക്ലാസിനുള്ളിൽ KGT ഒരു മെന്റർ ആയിരുന്നു. സർ എപ്പോഴും കുട്ടികളെ അഭിസംബോധന ചെയ്യതിരുന്നത് “My Children” എന്നായിരുന്നു.ഒട്ടും അതിശയോക്തി ചേർക്കാതെ തന്നെ പറയട്ടെ: തന്റെ സ്വന്തം മക്കളെ എന്നവണ്ണംപോലെ ശിഷ്യരെ സ്നേഹിച്ചിരുന്ന നിസ്വാർത്ഥമായ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. നിഷ്കളങ്കമായ പുഞ്ചിരിയോടെ ക്ലാസിൽ വന്നിരുന്ന KGT മുഖം കനപ്പിച്ചു ഇന്നേ വരെ കണ്ടിട്ടില്ല.

ഒരിക്കൽ തന്റെ ക്ലാസിനിടയിൽ സംസാരിച്ചതിനു പുറത്തിറക്കേണ്ടി വന്ന ഒരു കുട്ടിയോട് ക്ഷമ ചോദിച്ചു തിരികെ ക്ലാസ്സിൽ കൊണ്ടുവന്നിരുത്തിയ KGT ഞങ്ങൾക്ക് മുൻപിൽ അധ്യാപക നന്മയുടെ മറ്റൊരു മുഖം തുറന്നു കാണിക്കുകയാണ് ചെയ്തത്.

KGTക്ക് പേർസണൽ ആയി ഒന്നും തന്നില്ലായിരുന്നു.ചെറുതും വലുതുമായ എന്തു കാര്യവും കുട്ടികളോടും അധ്യാപകരോടും മറ്റു സ്റ്റാഫ്‌സിനോടും പങ്കു വെച്ചിരുന്ന ആളായിരുന്നു അദ്ദേഹം.

ഇത്രയും നാളത്തെ പരിചയത്തിൽ എല്ലാവർക്കും ഒരേ സ്വരത്തിൽ സാറിനെക്കുറിച്ചു പറയുവാനുള്ള ഒരു കാര്യം തന്റെ അമ്മയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ബഹുമാനവുമാണ്. അമ്മയെക്കുറിച്ചു KGT പറയാത്ത ക്ലാസ് ഇല്ലെന്നു തന്നെ വേണം പറയുവാൻ.അത്രത്തോളം ആ അമ്മ ഈ മകനിൽ സ്വാധീനം ചെലുത്തിയിരുന്നു.
“എന്റെ അമ്മ ഇങ്ങനെ പറഞ്ഞു………” “അമ്മയോട് ഞാൻ ഇങ്ങനെ പറയും……”എന്നിങ്ങനെ പലതും അമ്മയുമായി ബന്ധപ്പെടുത്തി പറയാറുണ്ടായിരുന്ന KGT മാതൃസ്നേഹത്തിന്റെ പരമരൂപം ഞങ്ങൾക്കു മുന്പിൽ തുറന്ന് കാണിക്കുകയായിരുന്നു.

സാഹിത്യത്തെയും ഭാഷയെയും വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു KGT. 1st ഇയറിൽ വച്ചു JDസർ ഇങ്ങനെ പറഞ്ഞിരുന്നു:”He is someone who knows to speak English in an unbelievable fluency and simplicity. Quality of his English is similar to European accents.”

ഭാഷ ഉപയോഗിക്കേണ്ടത് മറ്റുള്ളവർക്ക് മനസിലാവാനാകണം എന്ന ചിന്താഗതി പുലർത്തിയ KGT എപ്പോഴും തന്റെ ഭാഷ ലളിതമായി തന്നെ ഉപയോഗിച്ചിരുന്നു.

“എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം ‘The Old Man and the Sea’ ആണ് .ആ പുസ്തകം എപ്പോ കിട്ടിയാലും അതു മൊത്തം ആദ്യമായി വായിക്കുന്ന ആവേശത്തോടെ വായിച്ചു തീർക്കും”. ഒരിക്കൽ സർ പറഞ്ഞ വാക്കുകളാണിവ.
അയാളുടെ കൈകളുടെ ഒരു മാതൃക കിട്ടിയാൽ അതു തന്റെ വീട്ടിലെ ഷോക്കേസിൽ സൂക്ഷിച്ചു വെക്കുമെന്നു സ്റ്റീഫൻ ദേവസിയേ കുറിച്ചു KGT പറഞ്ഞിട്ടുണ്ട്.

സാഹിത്യത്തെയും കലയെയും ഒരുപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു KGT.

നല്ല കവിതയെഴുതിയിരുന്ന ആളായിരുന്നു അദ്ദേഹം. SB കോളേജിൽ പഠിച്ചിരുന്ന കാലത്തിൽ 3 വർഷവും കവിതയിൽ അദ്ദേഹമായിരുന്നു ഒന്നാമത്. വേറൊന്നും കൊണ്ടല്ല തന്റെ കവിതകളിൽ അസ്സലായി പ്രാസമുപയോഗിക്കാൻ KGTക്കു കഴിഞ്ഞിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.

ഒട്ടേറെ വായിക്കുവായിരുന്നു KGT. സിനിമകളെ കുറിച്ചും നല്ല അറിവുണ്ടായിരുന്നു. നല്ല പുസ്തകങ്ങൾ കുട്ടികൾക്ക് നിർദ്ദേശിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന KGT ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി.”ഒരിക്കലും ദൈവമില്ലായെന്നു മാത്രം പറയരുത്, ഒരിക്കലും”.

ആവശ്യമുള്ളത് മാത്രമേ KGT പഠിപ്പിച്ചിരുന്നുള്ളൂ.മറ്റുള്ളവ സ്കിപ് ചെയത KGT സ്റ്റുഡന്റ്സ് ഫ്രണ്ട്ലി സമീപനം ആണ് സ്വീകരിച്ചിരുന്നത്.

കോളേജിലെ സാറിനെ അടുത്തറിയാവുന്ന എല്ലാവരിലും നിന്നു അറിയാൻ കഴിഞ്ഞത് എല്ലാവരോടും അദ്ദേഹം മികച്ച സൗഹൃദം പുലർത്തിയിരുന്നുവെന്നാണ്. അത്രക്കും ഇഷ്ടമായിരുന്നു സാറിനല്ലാവരെയും,സാറിനെയും.
അതിന്റെ തെളിവാണ്‌ അന്ന് ഞങ്ങൾ കണ്ട അനേകം നനഞ്ഞ മിഴികൾ,അതു തുടച്ച കൈകൾ.
വിശ്വസിക്കാനാവാതെ ഹൃദയമിടിപ്പ് നിലച്ച കുറച്ചു നിമിഷങ്ങൾ. ഞങ്ങൾക്ക് നിങ്ങളെന്തൊക്കെയോ ആയിരുന്നു. ഞങ്ങളുടെ മെന്ററായിരുന്നു, ഒരു കുട്ടി പറഞ്ഞ പോലെ ഒരു പാഠ പുസ്തകം ആയിരുന്നു അങ്ങനെ പലതുമായിരുന്നു.
ഇപ്പോഴും സാറിന്റെ ആ സാന്നിധ്യം ഫീൽ ചെയ്യുന്നുണ്ട്.അത്രത്തോളം താങ്കൾ നിശ്ശബ്ദമായി ഞങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ആ നിഷ്‌കളങ്കമായ ചിരി എന്നും ഞങ്ങൾക്കുള്ളിലുണ്ടാകും. പക്ഷെ ഇങ്ങോട്ടു തന്നിരുന്ന ആ ഗുഡ് മോർണിംഗ്………….അതിനൊരു മറുപടിക്കായി ഞങ്ങളുടെ നാവ് ഇനിയും മിടിക്കും.

KGT ഒരു ടീച്ചർ മാത്രമല്ലായിരുന്നു.
മാതാ പിതാ ഗുരു ദൈവം എന്ന സങ്കൽപ്പത്തെ ചേർത്തു നിർത്തിയ ഒരു നല്ല മനുഷ്യനായിരുന്നു.

വിദ്യാർത്ഥികൾക്ക്‌ വാത്സല്യം തുളുമ്പുന്ന മാതാവായും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന പിതാവായും ശിഷ്യർക്ക് ഒരു ഉത്തമ ഗുരുവായും വർത്തിച്ച താങ്കൾ ഒരു കാണപ്പെട്ട ദൈവം തന്നെയായിരുന്നു.

അതു കൊണ്ടു തന്നെ ഞങ്ങൾ ഒരേ സ്വരത്തിൽ പറയും:
“ടീച്ചറെക്കാളേറെ,ഒരച്ഛനെ പോലെ”

Exit mobile version