‘രക്താര്‍ബുദ്ദമാണ് എന്നറിഞ്ഞപ്പോള്‍ കാമുകി ഉപേക്ഷിച്ചു, ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു; ഒടുവില്‍ മരിക്കുവാന്‍ വേണ്ടതിന്റെ പകുതി ധൈര്യം മതി ജീവിക്കാനെന്ന് മനസ്സിലായി’; വൈറലായി കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച അതിജീവനത്തിന്റെ കുറിപ്പ്

തന്നെ പിടികൂടിയ കാന്‍സറിനെ തുരത്തി ഓടിച്ച്, ആത്മവിശ്വാസത്തോടെ ജീവിതം തിരിച്ചു പിടിച്ച കഥ വിഷ്ണു രാജ് എന്ന യുവാവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. തലവേദനയുടെ രൂപത്തില്‍ എത്തിയത് ബ്ലഡ് കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആര്‍ക്കും ഭാരമാകാതെ ആത്മഹത്യ ചെയ്യാന്‍ പോയിടത്തു നിന്ന് മരിക്കുവാന്‍ വേണ്ടതിന്റെ പകുതി ധൈര്യം മതി മുന്നോട്ട് ജീവിക്കാന്‍ എന്ന് മനസ്സിലാക്കി, ജീവിതത്തെ തിരിച്ചു പിടിച്ച ആളാണ് വിഷ്ണു.

ജീവിതത്തില്‍ എന്ത് പ്രതിസന്ധി വന്നാലും, ജീവിതം കൈവിട്ടുപോകുനിടത്ത് നിന്ന് തിരിച്ചു പിടിക്കാന്‍ നമുക്കാകുമെന്നും ജീവിതം പൊരുതി നേടാനുള്ളത് ആണെന്നും വിഷ്ണു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്;

വിഷ്ണൂ നിനക്ക് ബ്ലഡ് ക്യാന്‍സര്‍ ആണ്
ഡോക്ടറുടെ ആ വാക്കുകള്‍ എന്റെ കാതുകളില്‍ മുഴങ്ങി
അടുത്ത നിമിഷം ചിന്തിച്ചു ഭൂമിയില്‍ ഇനി ആര്‍ക്കും ഒരു ഭാരമാകാന്‍ ഞാനില്ല..
ആത്മഹത്യ ചെയ്‌തേക്കാം..
പക്ഷേ ധൈര്യം കൂടുതല്‍ ഉള്ളത് കാരണം ആ തീരുമാനം പാളി..

മരിക്കുവാന്‍ വേണ്ടതിന്റെ പകുതി ധൈര്യം മതി മുന്നോട്ട് ജീവിക്കാന്‍ എന്ന് മനസ്സിലായി

അതെ ഞാനും ഒരു പോരാളി തന്നെ.. ഇതു എന്റ അനുഭവം ആണ്.. പറയാനുള്ളത് എന്റ കുടുംബത്തിലും.. ഇവിടെ ഉള്ള ഓരോരുത്തരും എന്റെ പ്രിയപ്പെട്ടവരാണ് ചങ്കുകളാണ്

ഒരിക്കല്‍ ഒരു തലവേദനയുടെ രൂപത്തില്‍ എന്നിലേക്ക് എത്തി എന്നെ പ്രണയിക്കാന്‍ തുടങ്ങി..
അവള്‍ എന്നെ ശരിക്കും കീഴ്‌പെടുത്തി വലയിലാക്കി..
അങ്ങനെ 13/8/2015 ല്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ബ്ലഡ് ടെസ്റ്റ് കണ്ട dr വിഷ്ണു നിങ്ങള്‍ക്കു കാന്‍സര്‍ ആണ് ഏതു ടൈപ്പ് ആണ് എന്നൊക്കെ അറിയാന്‍ ബോണ്‍മാരോ ടെസ്റ്റ് ചെയ്യണം അതിനു 18000 വേണം എന്ന് പറയുന്നിടത്ത് യുദ്ധം ആരംഭിച്ചു..
മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്റ ഏറ്റവും വല്യ മോഹം ആയ ബുള്ളറ്റ് ഉള്‍പ്പെടെ പല മോഹങ്ങളും തവിടുപൊടിയായതും അന്നാണ്..
റിസള്‍ട്ട് വന്നു ALL (രക്താര്‍ബുദം) തന്നെ എന്ന് വ്യക്തമായി..
ഇനി ജീവിച്ചിട്ട് കാര്യം എല്ലാ എല്ലാം അവസാനിപ്പിച്ചേക്കാം…
അങ്ങനെ ആര്‍ക്കും ഭാരമാവാന്‍ വിഷ്ണുവിനെ കിട്ടില്ല..
നേരത്തെ പറഞ്ഞത് പോലെ ധൈര്യംകൂടുതല്‍ കാരണം ആത്മഹത്യാ പാളി..
പിന്നെ എല്ലാം വളരെ വേഗത്തില്‍ ആയിരുന്നു..
കീമോ സ്റ്റാര്‍ട്ട് ചെയ്തു..
നീണ്ട രണ്ടര വര്‍ഷം..
ആദ്യത്തെ രണ്ടു മാസം അടച്ചിട്ട റൂമില്‍..
കിളിയെക്കൂട്ടില്‍ ഇട്ടാല്‍ ഉള്ള അവസ്ഥ പറയണ്ടല്ലോ..
പുറംലോകവുമായി ആകെയുള്ള ബന്ധം ജനാലകളില്‍ കൂടിയുള്ള കാഴ്ചകള്‍ മാത്രം..
വേദനകളുടെ കാലഘട്ടം ഒരു തുടര്‍കഥ ആയി..
തളര്‍ന്നു പോയ എനിക്ക് കട്ട സപ്പോര്‍ട്ട് തന്ന എന്റ അച്ഛന്‍ പറഞ്ഞ വാക്കുകള്‍..
എടാ ഇതും കഴിഞ്ഞു നിന്റ വണ്ടിയുമായി നമ്മള്‍ വീട്ടില്‍ പോകും..
മോന്‍ ഇതൊക്കെ നേരിടാന്‍ തയ്യാറാകണം..
യാത്രയെ പ്രണയിച്ച എനിക്ക് വണ്ടിയെ കാമുകിയായി കിട്ടുന്ന സ്വപ്നം കണ്ടു നാളുകള്‍ കടന്നുപോയി..
ഒരിക്കല്‍ പുറംലോകം കാണാന്‍ കൊതിയായിട്ട് രാത്രി പുറത്തിറങ്ങി.. നഴ്‌സിംഗ് സ്റ്റേഷന്‍ അടുത്തപ്പോള്‍ അവര്‍ കണ്ടുപിടിച്ചു..
പിന്നീടങ്ങോട്ട് കീമോ എന്‍ജോയ് ചെയ്ത നാളുകള്‍..
അവിടെ പുല്‍ക്കൂട് ഒരുക്കി..
സ്റ്റാര്‍ ഇട്ടു ക്രിസ്മസ് ആഘോഷം..
വേദനകള്‍ക്കിടയിലും ഞാന്‍ സന്തോഷിക്കാന്‍ പഠിച്ചു..
പക്ഷേ എന്റ മുന്നില്‍ വിഷമം കാണിക്കാതെ അച്ഛനും അമ്മയും അഭിനയിക്കുന്നതു കണ്ടു ചങ്ക് കലങ്ങി പോയിട്ടുണ്ട്..
രണ്ടുമാസം കടന്നുപോയി…
ശരീരം മെലിഞ്ഞുണങ്ങി..
മുടി ഇല്ല…
കറുത്തരൂപം..
വികൃതരൂപം…
ഇടക്കൊക്കെ ബ്ലീഡിങ്…
പയ്യെ പയ്യെ എല്ലാം മറിത്തുടങ്ങി..
കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ ഇല്ല.. അനേഷിക്കാന്‍ ആളുകള്‍ ഇല്ല.. ഒറ്റപെടലിന്റ നിമിഷങ്ങള്‍..
ലൈഫില്‍ വല്യ പ്രാധാന്യം കൊടുത്ത കൂട്ടുകാര്‍ കുറവുകളെ കൂടുതല്‍ സ്‌നേഹിച്ചു..
ഇതിനിടയില്‍ ഞാന്‍ തകര്‍ന്നത് എനിക്ക് സപ്പോര്‍ട്ട് തന്നു കൂടെ നിന്ന എന്റെ എല്ലാം എല്ലാം ആയ അച്ഛന്‍ എന്നെ വിട്ടുപോയപ്പോഴാണ്..
എല്ലാം തകര്‍ന്ന സമയം..
എനിക്കുള്ള എല്ലാം തന്നിട്ട് അച്ഛന്‍ യാത്രയായി..
ഇതുപറയുമ്പോള്‍ കണ്ണുകള്‍നിറയുന്നു..

പിന്നെ ഇന്‍ഫെക്ഷന്‍ കാലം ആയിരുന്നു..
ഡോക്ടര്‍ എന്നോട് പറഞ്ഞു വിഷ്ണു മരുന്നുകൊണ്ട് ചെയ്യാനുള്ളതെല്ലാം ചെയ്തു ഇനി നീ പ്രാര്‍ത്ഥിക്കു…
ബാക്കിയെല്ലാം ഈശ്വരന്റെ കയ്യിലാണ്..
സങ്കടം താങ്ങാന്‍ പറ്റാതെ ഞാന്‍ ഡോക്ടറോട് പറഞ്ഞു സര്‍ എന്റ അമ്മ അവിടെയുണ്ട് ഇതൊന്നും ‘അമ്മ കേള്‍ക്കെ പറയല്ലേ സര്‍..
എന്റ കൈകള്‍ പിടിച്ചു ഒരു പുഞ്ചിരിച്ച ശേഷം അദ്ദേഹം നടന്നകന്നു..
എന്നെ സ്‌നേഹിച്ചിരുന്നവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു..
ഞാന്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി..
പിന്നീടങ്ങോട്ട് ഒരു ധൈര്യം എന്റെ കൂടെപ്പിറപ്പായി..
വരുന്നതെന്തും നേരിടാന്‍ ഞാന്‍ സജ്ജമായി..
സെല്‍ഫ് ഡ്രൈവ് ചെയ്ത് പോയി അതിശക്തമായ കീമോ എടുത്തത് അഭിമാനത്തോടെ ഓര്‍ക്കുന്നു…
രണ്ടുവര്‍ഷം കടന്നുപോയി..
കാന്‍സര്‍ പതിയെ പടിയിറങ്ങി…
പകരം പുതിയ അഥിതി ബോണ്‍ ടിബി എന്നെ തേടി വന്നു..
ആഹാ അന്തസ്..
പക്ഷേ മാനസികമായി ബലവാനായി മാറിയ ഞാന്‍ അതിനെയും നേരിട്ടു..
മികച്ച വേദനസമ്മാനിച്ചു ഒരുവര്‍ഷം അതും പോരാടി…
അങ്ങിനെ രണ്ടും എന്നെ വിട്ടു പോകാന്‍ തുടങ്ങി..
അന്നത്തെ നടുക്കമുള്ള അനുഭവങ്ങള്‍ ഓര്‍ക്കാന്‍ മധുരമുള്ള ഓര്‍മ്മകളായി മാറി..
ക്യാന്‍സര്‍ വന്നപ്പോള്‍ എന്നെ ഇട്ടിട്ട് കണ്ടവഴി ഓടിയ കാമുകിക്ക് (കുത്തി നോവിക്കുന്നില്ല ) നന്മ വരണേ എന്നും നല്ല ജീവിതം കിട്ടട്ടെ എന്നും പ്രാര്‍ത്ഥിച്ചു.. ഇപ്പോള്‍ കൂടെ ഉള്ള ചങ്കുകള്‍ മതി..

ഇപ്പോള്‍ ഞാന്‍ സാധാരണ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു.. അന്ന് തകര്‍ന്ന സ്വപ്നമായ ബുള്ളറ്റ് സ്വന്തമാക്കി..
യാത്രകളെ പ്രണയിച്ചത് കൊണ്ടാകാം ഡ്രൈവര്‍ ആയി തീര്‍ന്നു..
യാത്രകള്‍ എന്നും ഒരു ലഹരി ആണ്..
കട്ട സപ്പോര്‍ട്ട് ആയി ചങ്കുകള്‍ കൂടെ ഉണ്ട് നന്ദു ,പ്രഭു , ജസ്റ്റിന്‍..
ഒരുമിച്ചു യാത്രകള്‍ തുടരുന്നു…
എന്റെ അനുഭവത്തില്‍ നിന്നും പറയുന്നതാണ്…
ഇതൊരു ചലഞ്ച് ആണ്….
ക്യന്‍സര്‍ ചലഞ്ച്….ഇതു ഞാന്‍ നമ്മുടെ അതിജീവനം കുടുംബത്തില്‍ അതിജീവിച്ചു കൊണ്ടിരിക്കുന്ന സഹോദരങ്ങള്‍ക്കു സമര്‍പ്പിക്കുന്നു..

ജീവിതം കൈവിട്ടുപോകുനിടത്ത് നിന്ന് തിരിച്ചു പിടിക്കാന്‍ നമുക്കാകും..
ജീവിതം പൊരുതി നേടാനുള്ളത് തന്നെയാണ്…

Spl thanks

ഡോക്ടര്‍ രാമസ്വാമി

‘അമ്മ….

എന്റ കൂടെ നിന്ന എന്റെ സ്വന്തക്കാര്‍ ????..
പിന്നെ സര്‍വ്വേശ്വരനോടും…

Exit mobile version