വലിച്ച് താഴെയിടാന്‍ ശ്രമിക്കൂ; ഞാന്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരും; ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് 100 മീറ്ററില്‍ സ്വര്‍ണ്ണനേട്ടം; ചരിത്രം കുറിച്ച് ദ്യുതി ചന്ദ്

നാപ്പോളി: വിമര്‍ശകരേയും തളര്‍ത്താന്‍ ശ്രമിച്ചവരേയും മറികടന്ന് ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ 100 മീറ്ററില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതി സ്വര്‍ണ്ണം നേടിയത്. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ദ്യുതിക്ക് സ്വന്തമായി. തന്നെ പിന്നോട്ടടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കൂ, ഞാന്‍ കരുത്തോടെ തിരിച്ചുവരുമെന്ന് താരം മെഡല്‍ നേട്ടത്തിന് പിന്നാലെ ട്വിറ്ററില്‍ കുറിച്ചു.

‘ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാന്‍ പഠിക്കുന്ന കെഐഐടി യൂണിവേഴ്സിറ്റിക്കും അതിന്റെ സ്ഥാപകന്‍ പ്രൊഫസര്‍ സമന്റാജിക്കും ഈ മെഡല്‍ ഞാന്‍ സമര്‍പ്പിക്കുന്നു. ഒപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്കും, ഒഡീഷയിലെ ജനങ്ങള്‍ക്കും, എല്ലാവിധ പിന്തുണയും തന്ന മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും.’-ദ്യുതിയുടെ മറ്റൊരു കുറിപ്പിങ്ങനെ.

ദ്യുതി സ്വര്‍ണ്ണം നേടിയ ഈ ഇനത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡിന്റെ അജ്ല ഡെല്‍ പോന്റെയ്ക്കാണ് വെള്ളി. 11.33 സെക്കന്റ് ആണ് സ്വിസ് താരത്തിന്റെ സമയം. ഹീറ്റ്സില്‍ 11.58 സെക്കന്റെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ സെമിയില്‍ 11.41 സെക്കന്റ്സ് ആയി ഇന്ത്യന്‍ താരം സമയം മെച്ചപ്പെടുത്തി. ഫൈനലില്‍ 11.32 സെക്കന്റില്‍ ഓടിയെത്തി ദ്യുതി സ്വര്‍ണ്ണവും നേടി.

Exit mobile version