ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ലക്ഷ്യം 265 റണ്‍സ്

ലീഡ്സ്: ഇംഗ്ലണ്ട് ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ലക്ഷ്യം 265 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറില്‍ നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ്.

മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ശ്രീലങ്ക 264 റണ്‍സെടുത്തത്. മാത്യൂസ് 113 റണ്‍സെടുത്ത് പുറത്തായി. 55 ന് 4 എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന മാത്യൂസും തിരിമാനെയും ചേര്‍ന്നാണ് ലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

തിരിമാനെ 53 റണ്‍സെടുത്ത് പുറത്താവുമ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ 179 റണ്‍സ് ചേര്‍ക്കപ്പെട്ടിരുന്നു. പിന്നീട് ധനഞ്ജയ ഡി സില്‍വയെ ഒപ്പം ചേര്‍ത്താണ് (29) മാത്യൂസ് സ്‌കോര്‍ ഉയര്‍ത്തിയത്. നായകന്‍ ദിമുത് കരുണരത്നെയാണ് ലങ്കയ്ക്ക് ആദ്യം നഷ്ടമായത്. 10 റണ്‍സായിരുന്നു താരം നേടിയത്. കുശാല്‍ പെരേര (18), അവിഷ്‌ക ഫെര്‍ണാണ്ടോ (20), കുശാല്‍ മെന്‍ഡിസ് (3) തിസര പെരേര (2) എന്നിങ്ങനെയാണ് മറ്റു ലങ്കന്‍ താരങ്ങളുടെ സ്‌കോര്‍.

ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്നും ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭൂവനേശ്വര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. ഇന്നത്തെ മത്സരവും ജയിച്ച് ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാനാണ് ഇന്ത്യന്‍ ശ്രമം. എന്നാല്‍ ഇന്നത്തെ രണ്ടാം മത്സരത്തിലെ ഫലത്തിനും കൂടി ടീം അതിന് കാത്തിരിക്കേണ്ടി വരും.

Exit mobile version