അഫ്ഗാനിസ്ഥാന്‍ ഔട്ട്: വിന്‍ഡീസിന് 23 റണ്‍സ് ജയം

ലീഡ്‌സ്: ലോകകപ്പില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി അഫ്ഗാനിസ്ഥാന്‍. വെസ്റ്റ് ഇന്‍ഡീസിന് 23 റണ്‍സ് ജയം. 312 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ 288 റണ്‍സിന് എല്ലാവരും പുറത്തായി. 86 റണ്‍സെടുത്ത ഇക്രം അലി ഖില്‍ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. 4 വിക്കറ്റിട്ട കാര്‍ലോസ് ബ്രാത്വെയ്റ്റാണ് വിന്‍ഡീസ് ബൗളിംഗിനെ നയിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ എവിന്‍ ലൂയിസ് (58), ഷായ് ഹോപ്പ് (77), നിക്കോളാസ് പുരന്‍ (58) എന്നിവരുടെ ഇന്നിങ്‌സുകളാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ചാം വിക്കറ്റില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്ത നിക്കോളാസ് പുരന്‍ – ജേസണ്‍ ഹോള്‍ഡര്‍ സഖ്യമാണ് വിന്‍ഡീസിനെ 300 കടത്തിയത്. 43 പന്തുകള്‍ നേരിട്ട പുരന്‍ 58 റണ്‍സെടുത്ത് പുറത്തായി.

തകര്‍ച്ചയോടെയാണ് അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്‌സ് ആരംഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ കെമാര്‍ റോച്ച് ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നയ്ബിനെ പുറത്താക്കി. 5 റണ്‍സെടുത്ത നയ്ബ് എവിന്‍ ലൂയിസിനു പിടികൊടുത്ത് മടങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇക്രം അലി ഖില്ലും റഹ്മത് ഷായും ചേര്‍ന്ന കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. സാവധാനം തുടങ്ങിയ ഇക്രം മെല്ലെ വേഗത കണ്ടെത്തിയതോടെ സ്‌കോര്‍ കുതിച്ചു. ഇരുവരും ചേര്‍ന്ന് 133 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

27ാം ഓവറില്‍ കാര്‍ലോസ് ബ്രാത്വെയ്റ്റാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 62 റണ്‍സെടുത്ത റഹ്മത് ഷായെ ക്രിസ് ഗെയിലിന്റെ കൈകളിലെത്തിച്ച ബ്രാത്വെയ്റ്റ് മത്സരത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.

തുടര്‍ന്ന് നജിബുല്ല സദ്രാന്‍ ഇക്രം അലിയുമായി ഒത്തു ചേര്‍ന്നു. ഇരുവരും നന്നായി ബാറ്റ് ചെയ്തതോടെ വീണ്ടും അഫ്ഗാനിസ്ഥാന്‍ ട്രാക്കിലായി. 36ാം ഓവറില്‍ ഇക്രമിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഗെയില്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 86 റണ്‍സെടുത്ത ഇക്രം മൂന്നാം വിക്കറ്റില്‍ നജിബുല്ലയുമായി 51 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടാണ് മടങ്ങിയത്. ആ ഓവറില്‍ തന്നെ നജീബുല്ലയും (31) മടങ്ങി. രണ്ടാം റണ്ണിനായി ഓടിയ നജീബുല്ല റണ്ണൗട്ടാവുകയായിരുന്നു.

മുഹമ്മദ് നബി (2), സമിയുല്ല ഷന്‍വാരി (6), എന്നിവര്‍ വേഗം പുറത്തായി. ഇരുവരെയും കെമാര്‍ റോച്ചാണ് പുറത്താക്കിയത്. നബിയെ ഫേബിയന്‍ അലന്‍ കൈപ്പിടിയിലൊതുക്കിയപ്പോള്‍ ഷന്‍വാരി ഹെട്മയറുടെ കൈകളില്‍ അവസാനിച്ചു. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ച് നിന്ന അസ്ഗര്‍ അഫ്ഗാന്‍ (40) ബ്രാത്വെയ്റ്റിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ വിന്‍ഡീസ് ജയം ഉറപ്പിച്ചു. റാഷിദ് ഖാന്‍ (9), ദൗലത് സദ്രാന്‍ (1) എന്നിവരും പെട്ടെന്ന് മടങ്ങി. ബ്രാത്വെയ്റ്റിനായിരുന്നു ഇരുവരുടെയും വിക്കറ്റ്.

റാഷിദിനെ ജേസന്‍ ഹോള്‍ഡറും സദ്രാനെ ഷെല്‍ഡന്‍ കോട്രലും പിടിച്ച് പുറത്താക്കി. മത്സരത്തിന്റെ അവസാന പന്തില്‍ സയിദ് ഷിര്‍സാദിനെ (25) ഉജ്ജ്വലമായ ക്യാച്ചിലൂടെ പുറത്താക്കിയ ഫേബിയന്‍ അലന്‍ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്‌സിനു തിരശീലയിട്ടു. ഒഷേന്‍ തോമസിനായിരുന്നു വിക്കറ്റ്.

Exit mobile version