മുഹമ്മദ് ഷമിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി; ഭാര്യ നല്‍കിയ പീഡനക്കേസില്‍ വാദം ലോകകപ്പിനിടെ

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് തിരിച്ചടിയായി ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്ത്രീധന, ലൈംഗിക പീഡനക്കേസ്. ഷമിയുടെ ലോകകപ്പില്‍ മത്സരിക്കാനുള്ള സാധ്യതയ്ക്ക് തിരിച്ചടിയായിരിക്കുന്നത് കേസിന്റെ വാദമാണ്. ഷമിക്കെതിരെ ഹസിന്‍ ജഹാന്‍ സ്ത്രീധന, ലൈംഗിക പീഡന കേസുകളാണ് നല്‍കിയിരിക്കുന്നത്. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് ജൂണ്‍ 22നാണ്. അന്ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഷമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേദിവസം തന്നെയാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരവും. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുകയാണെങ്കില്‍ തന്നെ ഷമിക്ക് അഫ്ഗാനെതിരായ മത്സരം നഷ്ടമാകും. അടുത്തമാസമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. അടുത്ത കാലത്തെ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഷമിക്ക് ലോകകപ്പ് സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണ് കൊല്‍ക്കത്ത പോലീസ് ഷമിക്കെതിരെ കേസെടുത്തത്. കഴിഞ്ഞദിവസം, താരത്തിനെതിരെ കൊല്‍ക്കത്ത പോലീസ് ആലിപോര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ ആരോപണങ്ങളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുമുണ്ട്.

ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിന്‍ ജഹാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രംഗത്തുവന്നത്. പിന്നീട് ഷമിക്കെതിരെ പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിക്കുകയും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഒത്തുകളി ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ബിസിസിഐ ഷമിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Exit mobile version