ഐപിഎല്ലില്‍ വനിതാ ടീമിനെയും പരീക്ഷിക്കാനൊരുങ്ങി ബിസിസിഐ

ഐ.പി.എല്ലിനിടെ ഏഴു മുതല്‍ പത്തു ദിവസം വരെ വനിതാ ടീമുകളുടെ കുട്ടിക്രിക്കറ്റ് അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പെണ്‍പടയും കളിക്കാന്‍ ഇറങ്ങും. കഴിഞ്ഞ വര്‍ഷം ഒരു വനിതാ ട്വന്റി 20 പ്രദര്‍ശന മത്സരം നടത്തിയിടത്തു നിന്ന് 2019 ല്‍ മൂന്നു ടീമുകളായി തിരിഞ്ഞായിരിക്കും പെണ്‍പട കളത്തിലിറങ്ങുക. ഐ.പി.എല്ലിനിടെ ഏഴു മുതല്‍ പത്തു ദിവസം വരെ വനിതാ ടീമുകളുടെ കുട്ടിക്രിക്കറ്റ് അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂര്‍ണമായും വനിതാ ഐ.പി.എല്‍ എന്ന സങ്കല്‍പ്പത്തിലേക്ക് ഇനിയും വര്‍ഷങ്ങള്‍ വേണമെന്നിരിക്കെയാണ് ഘട്ടം ഘട്ടമായി പ്രീമിയര്‍ ലീഗില്‍ വനിതാ സാന്നിധ്യം ഉയര്‍ത്താന്‍ ക്രിക്കറ്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണമായ അര്‍ത്ഥത്തില്‍ വനിതാ ട്വന്റി 20 ലീഗിന് ടീം രൂപീകരിക്കലും നിക്ഷേപകരെ കണ്ടെത്തലുമൊക്കെയാണ് ബി.സി.സി.ഐ നേരിടുന്ന വെല്ലുവിളി.

ട്രെയില്‍ബ്ലേസേഴ്‌സ്, സൂപ്പര്‍നോവാസ് എന്നിങ്ങനെ രണ്ടു ടീമുകളെ ഇറക്കി കഴിഞ്ഞ വര്‍ഷം ബി.സി.സി.ഐ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളായ ഹര്‍മന്‍പ്രീത് കൌറും സ്മൃതി മന്ദാനയുമായിരുന്നു ഇരുടീമുകളുടെ നായികമാര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചാല്‍ ഐ.പി.എല്ലിലെ പെണ്‍പോര് എന്ന് നടത്തണമെന്ന് ബി.സി.സി.ഐ തീരുമാനിക്കും.

Exit mobile version