‘നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്, ഒരിക്കലും മാറരുത്’; വിവാഹിതരായ പെണ്‍കുട്ടികളോട് സാനിയ മിര്‍സ

മുന്‍ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്ററുമായ ഷുഐബ് മാലികിന്റെ മൂന്നാം വിവാഹവാര്‍ത്ത വന്നതോടെയാണ് മുന്‍ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിവാഹമോചിതയായെന്ന് പുറംലോകം അറിഞ്ഞത്. സ്വകാര്യ ജീവിതം എന്നും രഹസ്യമായി സൂക്ഷിച്ചിരുന്ന താരം ഷുഐബുമായി പിരിഞ്ഞ കാര്യം പുറംലോകത്തോട് വെളിപ്പെടുത്തിയിരുന്നില്ല.സാനിയ ദുബായില്‍ തനിച്ചാണ് താമസിക്കുന്നതെന്ന വാര്‍ത്തകള്‍ ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടിയിരുന്നു.

പിന്നാലെയാണ് ഷുഐബ് മാലികിന്റെയും പാക്‌നടിയായ സന ജാവേദിന്റെയും വിവാഹചിത്രങ്ങള്‍ വൈറലായത്. തുടര്‍ന്ന് സാനിയയുടെ കുടുംബം തന്നെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോള്‍ ജീവിതത്തില്‍ കഠിനമായ ദിനങ്ങളെ നേരിടുന്ന സാനിയ മിര്‍സ പുതുതായി വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് നല്‍കിയ ഉപദേശമാണ് ചര്‍ച്ചയാകുന്നത്.

കണ്ടന്റ് ക്രിയേറ്റര്‍ അങ്കിത സഹിഗാളുമായുള്ള അഭിമുഖത്തില്‍ വെച്ച്, ‘എന്ത് ഉപദേശമാണ് വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് കൊടുക്കാനുള്ളത്’, എന്ന് അങ്കിത ചോദിക്കുമ്പോള്‍ ‘നിങ്ങള്‍ നിങ്ങളായി തുടരുക, മാറാന്‍ ശ്രമിക്കരുത്, കാരണം നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്’-എന്നായിരുന്നു സാനിയയുടെ മറുപടി.
also read- വിവാഹദിനത്തില്‍ ബഹളം വെച്ചത് താക്കീത് ചെയ്തതിന്റെ പക; യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; എറണാകുളത്ത് സഹോദരങ്ങള്‍ അറസ്റ്റില്‍

ജനുവരി 20ന് താന്‍ വീണ്ടും വിവാഹിതനായെന്ന് ഷുഐബ് മാലികാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. മാലിക്കിന്റെ മൂന്നാം വിവാഹമാണിത്. അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയാണ് സാനിയ.

2010ലാണ് സാനിയയും ഷുഐബ് മാലിക്കും വിവാഹിതരായത്. മാലിക്കിന്റെ ആദ്യ വിവാഹം ഇന്ത്യക്കാരിയായ അയേഷ സിദ്ദീഖിയുമായിട്ടായിരുന്നു. ഇവരുമായി പിരിഞ്ഞതിന് ശേഷമാണ് സാനിയയെ വിവാഹം ചെയ്തത്. പിന്നീട് 2022ലാണ് സാനിയയും ഷുഐബും വേര്‍പിരിഞ്ഞ് താമസം ആരംഭിച്ചത്.

ഷുഐബിന്റെ മൂന്നാം വിവാഹതത്തില്‍ ബന്ധുക്കള്‍ പങ്കെടുത്തിരുന്നില്ല. ഇവരുടെ സമ്മതമില്ലാതെയാണ് താരത്തിന്റെ മൂന്നാം വിവാഹമെന്നാണ് റിപ്പോര്‍ട്ട്. മാലിക്കിന്റെ വിവാഹേതര ബന്ധങ്ങള്‍ സാനിയയെ ബുദ്ധിമുട്ടിച്ചിരുന്നെന്ന് മാലിക്കിന്റെ സഹോദരി വെളിപ്പെടുത്തിയതും ചര്‍ച്ചയായിരുന്നു.തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും അഭ്യൂഹങ്ങള്‍ വന്നത്. ഇക്കാര്യം ഇരുവരും അന്ന് നിഷേധിച്ചിരുന്നു.

Exit mobile version