സീറ്റിൽ വെച്ചിരുന്ന പാനീയം കുടിച്ചതോടെ ദേഹാസ്വാസ്ഥ്യം; ഗൂഢാലോചന ആരോപിച്ച് പരാതി നൽകി ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ

ന്യൂഡൽഹി: വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്ററും കർണാടക നായകനുമായ മായങ്ക് അഗർവാളിന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ താരം പോലീസിൽ പരാതി നൽകി. തന്റെ സീറ്റിൽ വെച്ചിരുന്ന പ്രത്യേക പാനീയം കുടിച്ചതോടെയാണ് അസ്വസ്ഥതയുണ്ടായതെന്നും ഇതിൽ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നെന്നുമാണ് മായങ്കിന്റെ പരാതിയിൽ പറയുന്നത്.

തന്റെ മാനേജർ വഴി ത്രിപുര ന്യൂ കാപിറ്റൽ കോംപ്ലകസ് പോലീസ് സ്റ്റേഷനിലാണ് മായങ്ക് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച അഗർത്തലയിൽനിന്ന് ഡൽഹിയിലേക്ക് പോകാനായി സഹതാരങ്ങൾക്കൊപ്പം വിമാനത്തിൽ കയറിയിരുന്ന അഗർവാളിന് വെള്ളം കുടിച്ചയുടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സീറ്റിലുണ്ടായിരുന്ന പാനീയം വളരെ കുറച്ച് മാത്രമാണ് മായങ്ക് കുടിച്ചതെന്നും അപ്പോഴേക്കും അസ്വസ്ഥത അനുഭവപ്പെട്ടെന്നും മാനേജരുടെ പരാതിയിൽ പറയുന്നു.

താരം അപകടനില തരണം ചെയ്തിട്ടുണ്ട്. കടുത്ത തൊണ്ടവേദനയും ഛർദിയും അനുഭവപ്പെട്ട താരത്തെ ഉടൻ വിമാനത്തിൽനിന്ന് പുറത്തിറക്കി അഗർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ മായങ്ക് നിരീക്ഷണത്തിലാണെന്നും വിവിധ ടെസ്റ്റുകൾക്ക് വിധേയനാക്കിയിട്ടിട്ടുണ്ടെന്നും ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ അറിയിച്ചു.

ALSO READ- തിയേറ്റർ കെട്ടിടം സന്ദർശിക്കുന്നതിനിടെ മുകളിൽ നിന്നും കാൽതെന്നി വീണു; മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമ കെഒ ജോസഫ് മരണപ്പെട്ടു

അതേസമയം, രഞ്ജി ടൂർണമെന്റിൽ സൗരാഷ്ട്രക്കെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കില്ല. 33കാരനായ അഗർവാൾ ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ത്രിപുരക്കെതിരെ കർണാടക 21 റൺസിന്റെ ജയം നേടിയിരുന്നു. രണ്ട് ഇന്നിങ്‌സുകളിൽ യഥാക്രമം 51, 17 റൺസാണ് താരം നേടിയത്.

Exit mobile version