ഒരു ടീമായി കളിക്കുന്നതാണ് ഫുട്‌ബോളില്‍ പ്രധാനമെന്ന് ക്രിസ്റ്റ്യാനോ

പലരെയും പോലെ വ്യക്തിഗത അംഗീകാരങ്ങള്‍ക്കായി താന്‍ കളിക്കാറില്ലെന്ന് യുവന്റസ് സ്ട്രൈക്കര്‍ പറഞ്ഞു

വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുന്ന ശീലം തനിക്കില്ലെന്ന് പോര്‍ച്ചുഗീസ് സ്റ്റാര്‍ പ്ലെയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമീപ കാലത്ത് നഷ്ടമായ അംഗീകാരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു റൊണാള്‍ഡോ.

അഞ്ചു തവണ കരസ്ഥമാക്കിയ ബാലന്‍ ഡി ഓര്‍ ഇത്തവണ ക്രൊയേഷ്യന്‍ താരവും, റയല്‍ മാഡ്രിഡിലെ മുന്‍ സഹതാരവുമായ ലുക്കാ മോഡ്രിച്ച് കരസ്ഥാമാക്കുകയായിരുന്നു. ഇതിനു പുറമെ, ഫിഫിയുടെയും യുവേഫയുടെയും പ്ലെയര്‍ ഓഫ് ദി ഇയര്‍ ട്രോഫിയും റോണോയെ മറികടന്ന് മോഡ്രിച്ച് സ്വന്തമാക്കുകയുണ്ടായി. എന്നാല്‍ പലരെയും പോലെ വ്യക്തിഗത അംഗീകാരങ്ങള്‍ക്കായി താന്‍ കളിക്കാറില്ലെന്ന് യുവന്റസ് സ്ട്രൈക്കര്‍ പറഞ്ഞു.

ഏറ്റവും പ്രധാനം ഒരു ടീമായി നേടുന്ന വിജയവും കിരീടവുമാണ്. മറ്റുള്ളവയെല്ലാം അതിനു പിറകെ സ്വാഭാവികമായി വന്നു ചേരുന്നതാണ്. റെക്കോര്‍ഡുകള്‍ മറി കടക്കാന്‍ വേണ്ടി കളിക്കുന്നതല്ല, ക്ലബിനും ടീമിനും വേണ്ടി നല്‍കാന്‍ പറ്റുന്നതെല്ലാം നല്‍കാനാണ് താന്‍ ശ്രമിക്കാറെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

വ്യക്തിഗത നേട്ടങ്ങള്‍ മോഹിപ്പിക്കാറില്ലെന്ന് ക്രിസ്റ്റ്യാനോ
ടെക്നിക്കിലും, ടാക്ടിക്കിലും, ഫിസിക്കിലും ഇന്ന് എല്ലാ ടീമുകളും മികവുറ്റതാണ്. ഒരു ടീമായി കളിക്കുന്നതും, കളക്ടീവായി വിജയിക്കുന്നതുമാണ് ഫുട്ബോളില്‍ ഇന്ന് പ്രധാനമെന്നും സി.ആര്‍7 ചൂണ്ടിക്കാട്ടി.

Exit mobile version