ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസി വിൽക്കുകയാണെന്ന പ്രഖ്യാപനവുമായി ഉടമയും റഷ്യൻ ശതകോടീശ്വരനുമായ റോമൻ അബ്രമോവിച്ച്. ക്ലബ്ബ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഉക്രൈനിലെ യുദ്ധത്തിന്റെ ഇരകൾക്കായി നീക്കിവെക്കാനാണ് അബ്രമോവിച്ച് തീരുമാനിച്ചിരിക്കുന്നത്.
2003-ലാണ് അബ്രമോവിച്ച് ചെൽസിയെ സ്വന്തമാക്കിയത്. ഇക്കാലയളവിൽ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും ഉൾപ്പെടെ 19 പ്രധാന കിരീടങ്ങൾ ചെൽസി നേടിയിട്ടുണ്ട്. ക്ലബിന്റെ ഏറ്റവും മികച്ച താൽപര്യം മുൻനിർത്തിയാണ് താൻ എപ്പോഴും തീരുമാനങ്ങൾ എടുത്തിട്ടുള്ളതെന്ന് അബ്രമോവിച്ച് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് ചെൽസിയുടെ നിയന്ത്രണം ചാരിറ്റബിൾ ഫൗണ്ടേഷന്റെ ട്രസ്റ്റികൾക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ പത്ത് ദിവസത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ക്ലബ്ബിന്റെയും ആരാധകരുടെയും സ്‌പോൺസർമാരുടെയും താൽപ്പര്യവും ഇതുതന്നെ ആകുമെന്നും അബ്രമോവിച്ച് പറഞ്ഞു.
അതേസമയം,റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അടുത്തയാളെന്നാണ് അബ്രമോവിച്ച് അറിയപ്പെടുന്നത്. നിലവിൽ അബ്രമോവിച്ചിന് എതിരെ ബ്രിട്ടീഷ് സർക്കാർ ഉപരോധ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
എങ്കിലും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ക്ലബ്ബ് വിൽക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തൽ. വിൽപനയ്ക്ക് വെച്ച ചെൽസിക്കായി സ്വിസ് കോടീശ്വരനായ ഹാൻസ്‌ജോർഗ് വൈസും അമേരിക്കൻ നിക്ഷേപകനായ ടോഡ് ബോഹ്ലിയും സംയുക്തമായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.