ലൈംഗികാരോപണം നേരിടുന്നയാളെ ടീമിലെടുത്തു : പ്രതിഷേധിച്ച് യുഎസ് വാള്‍പ്പയറ്റ് ടീം

Fencing | Bignewslive

ടോക്കിയോ : ലൈംഗികാരോപണം നേരിടുന്നയാളെ ടീമിലെടുത്തതില്‍ യുഎസ് വാള്‍പ്പയറ്റ് ടീമിന്റെ പ്രതിഷേധം. ടീമംഗമായ അലക്‌സ് ഹാദ്‌സികിനെതിരെയാണ് മറ്റ് താരങ്ങളായ ജെയ്ക്ക് ഹോയ്‌ലെയും കുര്‍ട്ടിസ് മക്‌ഡൊവാള്‍ഡും യെയ്‌സര്‍ റാമിറസും രംഗത്തെത്തിയത്.

പിങ്ക് നിറത്തിലുള്ള മാസ്‌ക് ധരിച്ചാണ് മൂന്ന് പേരും മത്സരത്തിനെത്തിയത്. ഹാദ്‌സിക് അണിഞ്ഞത് കറുപ്പ് മാസ്‌കും. ടീമിന്റെ ചിത്രം ചര്‍ച്ചയായതോടെയാണ് ഹാദ്‌സികിനെ ടീമിലെടുത്തതിന് മറ്റ് അംഗങ്ങള്‍ പ്രതിഷേധിച്ചതാണെന്ന് വ്യക്തമായത്. 2013നും 2015നും ഇടയില്‍ മൂന്ന് സ്ത്രീകളാണ് ഹാദ്‌സികിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പീഡനാരോപണത്തെ തുടര്‍ന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വാള്‍പയറ്റ് മത്സരങ്ങളില്‍ നിന്നും ഇയാളെ യുഎസ് സെന്റര്‍ ഫോര്‍ സെയ്ഫ് സ്‌പോര്‍ട്ട്‌സ് ജൂണ്‍ 2ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അപ്പീലില്‍ ഹാദ്‌സിക് വിജയിച്ചതോടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ടോക്ക്യോയിലേക്ക് ടീമംഗങ്ങളില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്‌തെത്തിയ ഇയാള്‍ അതിലറ്റിക് വില്ലേജില്‍ നിന്ന് അകലെയുള്ള ഹോട്ടലിലാണ് താമസിച്ചത്.

പകരക്കാരനായാണ് ഹാദ്‌സിക് ടീമിനൊപ്പമുള്ളത്. പ്രധാനതാരങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമേ മത്സരത്തിനിറങ്ങാന്‍ അവസരം ലഭിക്കുകയുള്ളൂ. ആദ്യ മത്സരത്തില്‍ ജപ്പാനോട് തോറ്റ യുഎസ് ടീം പുറത്തായിരുന്നു.

Exit mobile version