ഒരു കോടി വിലയുള്ള വാച്ചുകളും സ്വര്‍ണ്ണവും നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച് മുംബൈ ഇന്ത്യന്‍സ് താരം; തടഞ്ഞ് ഡിആര്‍ഐ

ഒരു കോടി രൂപ വില വരുന്ന ആഢംബര വാച്ചുകളും സ്വര്‍ണ്ണവും നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച മുംബൈ ഇന്ത്യന്‍സ് താരം ക്രുനാല്‍ പാണ്ഡ്യയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍ലിജന്‍സ് കസ്റ്റഡിയില്‍ എടുത്തു. ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷം യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ക്രുനാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ വച്ച് തടഞ്ഞത്. കണക്കില്‍പ്പെടാത്ത സ്വര്‍ണവും മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളും കൈവശം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രുനാലിനെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

തുടര്‍ന്നാണ് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ആഢംബര വാച്ചുകളും സ്വര്‍ണ്ണവും കണ്ടെടുത്തത്. അതേസമയം തനിക്ക് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും പിഴ ചുമത്താന്‍ തയ്യാറാണെന്നും ക്രുനാല്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. പിഴയും നികുതിയും നല്‍കിയാല്‍ ക്രുനാലിന് ഇവ തിരികെ നല്‍കുമെന്ന് ഡിആര്‍ഐ അറിയിച്ചു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 71 മത്സരങ്ങളാണ് ക്രുനാല്‍ പാണ്ഡ്യ കളിച്ചത്. ഐപിഎല്‍ 2017 ഫൈനലില്‍ ക്രുനാല്‍ പാണ്ഡ്യ പ്ലേയര്‍ ഓഫ് ദി മാച്ച് ആയിരുന്നു. മൂന്നാം തവണ കപ്പ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ക്രുനാല്‍ പാണ്ഡ്യ വഹിച്ചത്.

Exit mobile version