ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു; ഐപിഎല്‍ യുഎഇയില്‍

ദുബായ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു. തിങ്കളാഴ്ച ചേര്‍ന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങിലാണ് തീരുമാനം.

ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആയിരുന്നു ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്‌നിയിലും മെല്‍ബണിലും കോവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഐസിസിയുടെ തീരുമാനം.

ഇതോടെ, ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചാല്‍ ഐപിഎല്‍ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ ഏഴു വരെ യുഎഇയിലാകും ഐപിഎല്‍ നടക്കുക.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്വന്റി-20 ലോകകപ്പിന് ആതിഥേയരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തെതന്നെ ഐസിസിയെ അറിയിച്ചിരുന്നു. ഇതോടെ ഈ വര്‍ഷത്തെ ലോകകപ്പ് ഇന്ത്യയില്‍ നടത്താനും ഐസിസി ആലോചിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ഐസിസി തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം 2021-ലെ ട്വന്റി-20 ലോകകപ്പ് 2021 നവംബര്‍ മുതല്‍ ആരംഭിക്കും. നവംബര്‍ 14-നാകും ഫൈനല്‍. 2022-ലെ ട്വന്റി-20 ലോകകപ്പും ആ വര്‍ഷം നവംബറില്‍ നടക്കും. നവംബര്‍ 13-നാകും ഫൈനല്‍. 2023-ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും. 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനല്‍ നവംബര്‍ 26-നാണ്.

Exit mobile version