ഇനി കാല്‍പന്തുകളിയുടെ ആവേശനാളുകള്‍; ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്

നാലു മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് അണിനിരക്കുന്നത്.

കൊച്ചി: ഇനി കാല്‍പന്തുകളിയുടെ ആവേശ നാളുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോല്‍ ടൂര്‍ണമെന്റിന്റെ ആറാം പതിപ്പിന് ഇന്ന് വൈകീട്ട് 7.30 കൊച്ചിയില്‍ കിക്കോഫ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്ത എടികെയെ നേരിടും.

കലൂര്‍ സ്റ്റേഡിയത്തിലെ കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. രാവിലെ 11 മുതല്‍ ടിക്കറ്റ് തീരുന്നതുവരെ ലഭിക്കും. ഇന്ന് വൈകീട്ട് നാലു മണി മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. ഉദ്ഘാടനച്ചടങ്ങ് ആറുമണിക്ക് ആരംഭിക്കും.

നാലു മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് അണിനിരക്കുന്നത്. ഇക്കുറി ഐഎസ്എല്ലില്‍ രണ്ട് ടീമുകളാണ് പുതുമുഖം. പൂനെ എഫ്‌സിക്ക് പകരം ഹൈദരാബാദ് എഫ്‌സിയും, ഡല്‍ഹി ഡൈനാമോസിന് പകരം ഒഡീഷ എഫ്‌സിയും.

10 സംസ്ഥാനങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. ലീഗ് ഘട്ടത്തില്‍ ആകെ 90 മത്സരങ്ങള്‍ നടക്കും. രാജ്യാന്തര മത്സരങ്ങല്‍ ഉള്ളതിനാല്‍ നവംബര്‍ 10 മുതല്‍ 22 വരെ ഐഎസ്എല്ലിന് ഇടവേളയാണ്. 2020 ഫെബ്രുവരി 23 നാണ് ലീഗ് ഘട്ടം അവസാനിക്കുന്നത്.

ലീഗിലെ അവസാനമത്സരം ബ്ലാസ്റ്റേഴ്‌സും ഒഡീഷ എഫ്‌സിയും തമ്മില്‍ ഭുവനേശ്വറിലാണ്. ബംഗലൂരു എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്മാര്‍.

മുന്‍ നായകനും പ്രതിരോധ നിരയിലെ വിശ്വസ്തനുമായ സന്ദേസ് ജിംഗാന് ഇല്ലാതെയാണ് മഞ്ഞപ്പട ഇന്ന് കളത്തിലിറങ്ങുന്നത്. പരിക്കാണ് ജിംഗാന് വില്ലനായത്. നൈജീരിയന്‍ താരമായ ബെര്‍ത്തലോമി ഒഗ്ബച്ചെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ നായകന്‍. എല്‍ക്കോ ഷട്ടേരിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍.

Exit mobile version