ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ ദീപക് പുനിയ ഫൈനലില്‍

നൂര്‍ സുല്‍ത്താന്‍: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപക് പുനിയ ഫൈനലില്‍. സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റീഫന്‍ റെയ്ച്ച്മുതിനെ തോല്‍പ്പിച്ചാണ് ദീപക് ഫൈനല്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 8-2നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

ഫൈനലില്‍ ഇറാന്‍ താരം ഹസ്സന്‍ യസ്ദാനിയാണ് ദീപകിന്റെ എതിരാളി. ഫൈനലിലെത്തിയതോടെ ഇന്ത്യന്‍ താരം ഒരു മെഡലുറപ്പിച്ചു. നേരത്തെ സെമിഫൈനലില്‍ എത്തിയപ്പോള്‍ തന്നെ ദീപക് ഒളിമ്പിക് യോഗ്യത നേടിയിരുന്നു. 86 കിലോ വിഭാഗത്തിലാണ് അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.

ദീപകിന്റെ ആദ്യ ലോകചാമ്പ്യന്‍ഷിപ്പാണ് ഇത്. 2016-ല്‍ വേള്‍ഡ് കേഡറ്റ് ടൈറ്റില്‍ നേടിയ ദീപക് ജൂനിയല്‍ ലോക ചാമ്പ്യനുമാണ്. കഴിഞ്ഞ മാസം എസ്തോണിയയില്‍ നടന്ന ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പിലാണ് 20-കാരനായ ദീപക് സ്വര്‍ണം നേടിയത്.

അതേസമയം ഇന്ത്യയുടെ മറ്റൊരു താരം രാഹുല്‍ അവാറെ വെങ്കലത്തിനായി മത്സരിക്കും. സെമിഫൈനലില്‍ തോറ്റതോടെയാണിത്. 61 കിലോ വിഭാഗത്തില്‍ ജോര്‍ജിയയുടെ ബെക്കൊ ലോംറ്റാസെയാണ് രാഹുലിനെ തോല്‍പ്പിച്ചത്.

ദീപക് ഫൈനലിലെത്തിയതോടെ ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നാല് മെഡലുകള്‍ ഉറപ്പിച്ചു. അങ്ങനെയെങ്കില്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാകും ഇത്. നേരത്തെ വിനേശ് ഫൊഗാട്ട്, ബജ്റംഗ് പുനിയ, രവി കുമാര്‍ എന്നിവര്‍ വെങ്കലം നേടിയിരുന്നു. ഇതിന് മുമ്പ് 2013-ലാണ് ഇന്ത്യ മികച്ച പ്രകടനം നടത്തിയത്. അന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമായിരുന്നു ഇന്ത്യ നേടിയത്.

Exit mobile version