വളര്‍ത്ത് പട്ടികള്‍ക്ക് കാന്‍സര്‍ കണ്ടെത്താനാകുമോ? ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം

നായ്ക്കളെ ഉപയോഗിച്ചുള്ള രോഗ നിര്‍ണ്ണയം ഫലപ്രദമായതോടെ കാന്‍സര്‍ നിര്‍ണയത്തിനായുള്ള ചിലവേറിയതും വേദനയേറിയതുമായ ബയോപ്സി പരിശോധന ഒഴിവാക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്

മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പട്ടികളാണെന്ന് പറയാന്‍ മറ്റൊരു കാരണം കൂടി. മനുഷ്യന്‍ ഏറ്റവുമധികം ഭയപ്പെടുന്ന കാന്‍സര്‍ രോഗത്തെ കണ്ടെത്താന്‍ പട്ടികള്‍ക്കാകുമെന്നാണ് പുതിയ കണ്ടെത്തല്‍. നായ്ക്കളെ ഉപയോഗിച്ചുള്ള രോഗ നിര്‍ണ്ണയം ഫലപ്രദമായതോടെ കാന്‍സര്‍ നിര്‍ണയത്തിനായുള്ള ചിലവേറിയതും വേദനയേറിയതുമായ ബയോപ്സി പരിശോധന ഒഴിവാക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

നായ്ക്കള്‍ക്ക് ട്യൂമര്‍ മൂത്രത്തിലൂടെ മണത്ത് കണ്ടുപിടിക്കാനാവും എന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പേ പഠനത്തിലൂടെ തെളിയിക്കപ്പെട്ടതാണെന്ന് യൂറോളജിസ്റ്റ് ഡോക്ടര്‍ ഇക്ബാര്‍ അന്‍ജുമ് വ്യക്തമാക്കിട്ടുണ്ട്. മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്സിന് തന്നെയാണ് പരിശോധനയ്ക്കുള്ള പരിശീലനവും നല്‍കിയത്. പട്ടികള്‍ക്ക് കാന്‍സര്‍ ബാധ കണ്ടെത്താനാവുമെന്ന് വളരെ മുമ്പെ കണ്ടെത്തിയിരുന്നെങ്കിലും അത് ചികിത്സയില്‍ ഉപയോഗിച്ചിരുന്നില്ല.

എന്നാല്‍ അടുത്തിടെ ഒരു വീട്ടമ്മയുടെ വളര്‍ത്തു പട്ടി സ്തനാര്‍ബുദം മണത്ത് കണ്ടുപിടിച്ചതോടെയാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് എന്തുകൊണ്ട് നായ്ക്കളെ ഫലപ്രദമായി ഉപയോഗിച്ചുകൂടായെന്ന ചിന്ത ഡോക്ടര്‍മാര്‍ക്കിടയിലുണ്ടായത്. അതിന്റെ ഭാഗമായാണ് നായ്ക്കളെ കാന്‍സര്‍ മണത്ത് കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്നത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഹെല്‍ത്ത്കെയര്‍ കമ്പനിയില്‍ നിന്നുള്ള ഗവേഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പഠനത്തിന് പിന്നില്‍.

ഫ്ളോറിഡയില്‍ നടന്ന ‘അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി’യുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഗവേഷകര്‍ നിര്‍ണ്ണമായകമായ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. രക്തത്തിന്റെ ഗന്ധത്തിലൂടെയാണ് നായ്ക്കള്‍ രോഗബാധ മനസിലാക്കുന്നത്. അതായത് കാന്‍സര്‍ ബാധിച്ച ഒരാളുടെ രക്തം, അതിന്റെ ഗന്ധം വച്ച് മാത്രം ഇത് തിരിച്ചറിയുന്നു.

ഇങ്ങനെ നടത്തിയ പരീക്ഷണത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നായ്ക്കളും രോഗികളുടെ രക്തം തിരിച്ചറിയുകയും തുടര്‍ന്ന് പ്രത്യേക പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്തതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മനുഷ്യനെ അപേക്ഷിച്ച് പതിനായിരം മടങ്ങ് ശക്തിയുള്ളതാണ് നായ്ക്കളുടെ ഘ്രാണശക്തി. അത്രയും തന്നെ കൃത്യമാണ് മണം ഉപയോഗിച്ച് അവര്‍ കണ്ടെത്തുന്ന ഓരോ കാര്യങ്ങളും. ഇതേ മാര്‍ഗം തന്നെയാണ് ഈ പഠനത്തിലും ഗവേഷകര്‍ ഉപയോഗിച്ചിരിക്കുന്നത്.

കാന്‍സര്‍ നിര്‍ണ്ണയിക്കുന്ന വിഷയത്തില്‍ 97 ശതമാനവും കൃത്യമാണ് നായ്ക്കളുടെ നിഗമനങ്ങളെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. വൈദ്യശാസ്ത്രരംഗത്ത് ഈ ഗവേഷണം പുതിയ വഴിത്തിരിവാകുമെന്നാണ് ഇവര്‍ വാദിക്കുന്നത്. തങ്ങളുടെ കണ്ടുപിടുത്തം കാന്‍സര്‍ നിര്‍ണ്ണയിക്കുന്നതിനായി പുതിയ രീതികള്‍ വികസിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്താമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Exit mobile version