ഭൂമിയേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള ഗ്രഹം സൗരയൂഥത്തിന് പുറത്ത് കണ്ടെത്തി

പുതിയ ഗ്രഹം ആവാസയോഗ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

നാസയുടെ ഏറ്റവും പുതിയ ദൗത്യമായ ടെസ്സ് സൗരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹത്തെ കണ്ടെത്തി. ഒരു കുള്ളന്‍ നക്ഷത്രത്തിന് സമീപമാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. പുതിയ ഗ്രഹം ആവാസയോഗ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനായുള്ള നാസയുടെ ഏറ്റവും പുതിയ ദൌത്യമായ ടെസ്സിന്റെ നിര്‍ണ്ണായക കണ്ടെത്തലാണിത്. ഭൂമിയില്‍ നിന്നും 53 പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു നക്ഷത്രരാശിയില്‍ ഒരു കുള്ളന്‍ നക്ഷത്രത്തിന് സമീപമാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്.

എച്ച്.ഡി 21749 ബി എന്നാണ് പുതിയ ഗ്രഹത്തിന് നല്‍കിയ ഔദ്യോഗിക നാമം. മൂന്ന് ഗ്രഹമാണ് ടെസ് ഇതുവരെ കണ്ടെത്തിയത്. അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഭ്രമണപഥമാണ് ഇതിനുള്ളത്. 36 ദിവസമെടുത്താണ് എച്ച്.ഡി 21749ബി കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്നത്. 149 ഡിഗ്രി സെഷ്യല്‍സാണ് ഗ്രഹത്തിലെ താപനിലയെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയധികം പ്രകാശമുള്ള നക്ഷത്രത്തെ ചുറ്റുന്ന ഏറ്റവും തണുപ്പ് കുറഞ്ഞ ഗ്രഹമാണിതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയേക്കാള്‍ മൂന്നിരട്ടി വലിപ്പം ഈ ഗ്രഹത്തിനുണ്ട്. പാറകള്‍ നിറഞ്ഞ ഈ ഗ്രഹം ആവാസ യോഗ്യമാണെന്നും കണ്ടെത്തലുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 18നാണ് നാസയുടെ പഠന ദൌത്യമായ ടെസ് വിക്ഷേപിച്ചത്. അതേസമയം കുള്ളന്‍ ഗ്രഹത്തിന് സമീപം മറ്റൊരു ഗ്രഹത്തെ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സ്ഥിരീകരിക്കപ്പെട്ടാല്‍ ടെസ്സ് കണ്ടെത്തുന്ന ഭൂമിയോളം വലിപ്പമുള്ള ആദ്യ ഗ്രഹമായിരിക്കും അത്.

Exit mobile version