സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; രണ്ടര വയസുകാരി മരിച്ചു

പെരുന്നാള്‍ അവധിക്കാലം ചിലവഴിക്കാനും കുടുംബങ്ങളെ സന്ദര്‍ശിക്കാനും ആയി യുഎഇയില്‍ പോയതായിരുന്നു കുടുംബം.

ജുബൈല്‍: സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു. ദുബായ് സന്ദര്‍ശനം കഴിഞ്ഞു ജുബൈലിലേക്കു റോഡ് മാര്‍ഗം മടങ്ങി വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന, തൃശ്ശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കെ പുറത്തു വീട്ടില്‍ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ ഫാത്തിമ ശുഹദായാണ് മരിച്ചത്.

പെരുന്നാള്‍ അവധിക്കാലം ചിലവഴിക്കാനും കുടുംബങ്ങളെ സന്ദര്‍ശിക്കാനും ആയി യുഎഇയില്‍ പോയതായിരുന്നു കുടുംബം. റോഡ് മാര്‍ഗം തിരിച്ചു വരുമ്പോള്‍ യുഎഇ അതിര്‍ത്തിയിലുള്ള സാല്‍വാക്ക് സമീപം സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോ കാര്‍ മറിയുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഷഫീഖ് തങ്ങള്‍ ആണ് കാര്‍ ഓടിച്ചിരുന്നത്, അദ്ദേഹവും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സാല്‍വ ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കും.

Exit mobile version