ദുബായിയില്‍ മദ്യലഹരിയില്‍ കാമുകിയെ അടിച്ചുകൊന്നു; വിദേശി യുവാവ് അറസ്റ്റില്‍

ദുബായില്‍ സെയില്‍ വിമണായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനമേറ്റ് തലയോട്ടി പൊട്ടിയാണ് യുവതി മരിച്ചത്

ദുബായ്: ദുബായിയില്‍ മദ്യലഹരിയില്‍ കാമുകിയെ അടിച്ചുകൊന്ന സംഭവത്തില്‍ വിദേശി യുവാവിനെതിരെ വിചാരണ തുടങ്ങി. 40 വയസുകാരനായ ലബനീസ് പൗരനെതിരെയാണ് വിചാരണ. കഴിഞ്ഞ വര്‍ഷം ജൂലൈ 25നായിരുന്നു സംഭവം. ദുബായില്‍ സെയില്‍ വിമണായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനമേറ്റ് തലയോട്ടി പൊട്ടിയാണ് യുവതി മരിച്ചത്. എന്നാല്‍ കോടതിയില്‍ പ്രതി കൊലക്കുറ്റം നിഷേധിച്ചു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മര്‍ദ്ദിച്ചതെന്നായിരുന്നു ഇയാളുടെ വാദം.

ദുബായ് മോട്ടോര്‍ സിറ്റിയിലെ ഫ്‌ളാറ്റിലാണ് യുവതി താമസിച്ചിരുന്നത്. എന്നാല്‍ രണ്ട് ദിവസമായിട്ടും യുവതി ജോലിക്ക് വരാതിരുന്നതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തി. അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനോടൊപ്പം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് പൂട്ടിയിട്ടുണ്ടായിരുന്നില്ല. കിടപ്പുമുറിയില്‍ കട്ടിലില്‍ പുതച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉറങ്ങുകയാകാമെന്നാണ് സുഹൃത്തുക്കള്‍ കരുതിയതെങ്കിലും രക്തം കണ്ടതോടെ മരിച്ചതാണെന്ന് മനസിലായി. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തലേദിവസം രാത്രി 3.30ഓടെ പ്രതി ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കി. ഇയാള്‍ അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഇവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നെന്നും മനസിലായി.

സംഭവ ദിവസം വൈകുന്നേരം ഫ്‌ളാറ്റിലെത്തിയ പ്രതിയും കാമുകിയും രാത്രിവരെ ഒരുമിച്ച് ചിലവഴിച്ചു. മദ്യലഹരിയില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. മൂക്കില്‍ നിന്ന് രക്തം വരുന്നത് വരെ താന്‍ മര്‍ദിച്ചുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായാവാതെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ശക്തമായ അടിയേറ്റ് തലയോട്ടി തകര്‍ന്ന് തലച്ചോറിന് ക്ഷതമേറ്റുമാണ് മരണം സംഭവിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

Exit mobile version