മണലാരണ്യങ്ങളില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് സഹായമായി ഷാര്‍ജാ പോലീസ്..! ഒരു മെക്കാനിക്കിനെ പോലെ വണ്ടിയുടെ ടയര്‍ മാറ്റിയിട്ടു, മണലില്‍ വണ്ടി ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദേശിച്ചു; ഒടുക്കം സലാം പറഞ്ഞ് പുഞ്ചിരിച്ച് യാത്രയായി

ഷാര്‍ജ: വീണ്ടും താരങ്ങളായി ഷാര്‍ജാ പോലീസ്. ഈ മലയാളി കുടുംബത്തിന് നന്ദി പറയാന്‍ വാക്കുകളില്ല.

ബുധനാഴ്ച രാത്രി ഡെസേര്‍ട് ഡ്രൈവിന് എത്തിയതായിരുന്നു പാലക്കാട് വല്ലപ്പുഴ ശാന്തിഗിരി ഗ്രാമം സ്വദേശി ബിഷ്‌റുദ്ദീന്‍ ഷര്‍ഖിയും കുടുംബവും. ബിഷ്‌റുദ്ദീന്‍, ഭാര്യ, ഭാര്യാമാതാവ്, മൂന്ന് മക്കള്‍ എന്നിവരടങ്ങുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറിന്റെ ചക്രങ്ങള്‍ മണലില്‍ താഴ്ന്നുപോകുകയായിരുന്നു. ഏറെ ശ്രമിച്ചിട്ടും കാര്‍ മുന്നോട്ടോ, പിന്നോട്ടോ ചലിപ്പിക്കാന്‍ സാധിച്ചില്ല. ഇവര്‍ക്ക് രണ്ടു തവണ സഹായവുമായെത്തിയത് ഷാര്‍ജ പോലീസിലെ രണ്ടു ഉദ്യോഗസ്ഥര്‍ തന്നെയാണ്.

മരുഭൂമിയില്‍ കുടുങ്ങിയ കുടുംബത്തെ കാറില്‍ നിന്നിറക്കി ചക്രങ്ങള്‍ക്കടിയില്‍ നിന്ന് മണല്‍ മാറ്റിനോക്കിയെങ്കിലും ഫലമുണ്ടായില്ല. കല്ലു വച്ചു ചലിപ്പിക്കാനുള്ള ശ്രവും വൃഥാവിലായി. നിസഹായനായി നില്‍ക്കുകയല്ലാതെ ബിഷ്‌റുദ്ദീന് വേറെ വഴിയില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ദുബായ് ഭരണാധികാരിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ക്വാഡ് ബൈക്കുമായി വന്നു. എല്ലാവരും ചേര്‍ന്ന് വീണ്ടും നടത്തിയ ശ്രമം പക്ഷേ ഫലം കണ്ടില്ല. ഭാര്യയും കുട്ടികളും ഭക്ഷണവും കളികളുമായി ആ സമയം ചെലവഴിച്ചതു കൊണ്ട് ബോറടിച്ചില്ല.

അപ്പോഴാണ് ഒരു ഫോര്‍ വീലറില്‍ യുഎഇ റെസ്‌ക്യു എന്നെഴുതിയ ജാക്കറ്റുമണിഞ്ഞ് ഒരാളെത്തിയത്. അദ്ദേഹം ആദ്യം ഒന്നു മെനക്കെട്ട് വണ്ടി ഡ്രൈവ് ചെയ്‌തെടുക്കാന്‍ നോക്കി. അതു ഫലിക്കാതായപ്പോള്‍ തന്റെ ഫോര്‍വീലറില്‍ കെട്ടിവലിക്കാന്‍ തീരുമാനിച്ചു. മണലിനകത്തു നിന്നും ഒരു മീനിനെ വലിച്ചിടുന്നതു പോലെ അദ്ദേഹം ബിഷ്‌റുദ്ദീന്റെ കാര്‍ പുറത്തെടുക്കുകയായിരുന്നു. ഞൊടിയിടയില്‍ കാര്‍ പുറത്തെടുക്കുന്ന ഹരം പിടിപ്പിക്കുന്ന ദൃശ്യവിരുന്നില്‍ കുട്ടികള്‍ കയ്യടിച്ചു. നന്ദി പറഞ്ഞ് ‘സര്‍വീസ് ചാര്‍ജ്’ എന്നു പറഞ്ഞു ബിഷ്‌റുദ്ദീന്‍ പാന്റ്‌സിന്റെ കീശയില്‍ കയ്യിട്ടു. ഒരു പുഞ്ചിരി സമ്മാനിച്ച്, കാശൊന്നും വേണ്ടെന്നയാള്‍ പറഞ്ഞു. മണലില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പകര്‍ന്നു കൊടുത്തു. ടയറുകളില്‍ കാറ്റില്ലെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചു. കാറ്റടിക്കാന്‍ തൊട്ടടുത്ത പമ്പിലേക്കെത്താനുള്ള മണല്‍ വഴി കാണിച്ചുകൊടുത്തു. ആ വഴിയെ ചെന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ പെട്രോള്‍ പമ്പ് കണ്ടില്ല.

കാറ്റില്ലാത്ത ടയറുകളും വച്ച് റോഡ് വഴിയേ വണ്ടിയോടിക്കുന്നതിന്റെ റിസ്‌ക് മനസ്സിലാക്കി പതുക്കെ വിടാന്‍ തുടങ്ങി. പക്ഷേ പിന്നീട് മനസ്സിലായി, പതുക്കെ പോകുന്നത് അതിനേക്കാള്‍ വലിയ റിസ്‌കാണെന്ന്. വലിയ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ പതുക്കെ പോകുന്ന വാഹനങ്ങള്‍ അപകടം വരുത്തുന്നവയാണെന്ന് അറിയാമായിരുന്നു. പെട്ടെന്ന് ഒരു പൊലിസ് വാഹനം ഓവര്‍ടേക്ക് ചെയ്തു വന്നു. വണ്ടി സൈഡാക്കാനുള്ള സിഗ്‌നല്‍ നല്‍കി. ആശങ്കയോടെ വണ്ടി നിര്‍ത്തി. ഇറങ്ങി വന്ന ഓഫീസര്‍ വണ്ടി പതുക്കെയാണ് പോകുന്നതെന്നും പിറകിലെ ഒരു ടയറില്‍ തീരെ കാറ്റില്ലെന്നും പറഞ്ഞു.

വളരെ മയത്തിലും ഭവ്യതയിലുമാണ് ഓഫീസര്‍ സംസാരിച്ചത്.സ്റ്റെപ്പിനി ടയറുണ്ടോ എന്നായി പിന്നീടുള്ള അന്വേഷണം. ഉണ്ടെന്നു പറഞ്ഞപ്പോള്‍ അതു മാറ്റിയിടാന്‍ അറിയാമോ എന്നും ചോദിച്ചു. അറിയില്ലെന്ന് മറുപടി പറയാന്‍ ചമ്മലായിട്ടു, ഞാനാരെയെങ്കിലും വിളിക്കാമെന്ന് ഒരു അതി സാമര്‍ത്ഥ്യം പറഞ്ഞു. കുഴപ്പമില്ല, വരൂ ഞാന്‍ സഹിയിക്കാമെന്നായി അദ്ദേഹം. പിന്നീടങ്ങോട്ട് നടന്നത് ചമ്മലോടെയല്ലാതെ പറയാന്‍ കഴിയില്ലെന്ന് ബിഷ്‌റുദ്ദീന്‍ പറയുന്നു

ഒരു മെക്കാനിക്കിനെപ്പോലെ ആ പോലീസുദ്യോഗസ്ഥന്‍ പണിതുടങ്ങി. ടൂള്‍സ് എടുത്തു കൊടുക്കുക എന്ന കര്‍ത്തവ്യം മാത്രമായിരുന്നു എനിക്ക്. മുട്ടുകുത്തിയും വണ്ടിക്കടിയിലേക്കു നൂണ്ടും സ്റ്റെപ്പിനി ടയറിലെ പൊടി തട്ടിയും ടയറൂരി ഉരുട്ടിയും നട്ടും ബോള്‍ട്ടും അഴിച്ചെടുത്തും അദ്ദേഹം പണിതുടരുമ്പോള്‍ ഞാന്‍ ഷാര്‍ജ മലീഹ റോഡില്‍ ചമ്മിത്തണുത്ത് നിന്നു. പണികഴിഞ്ഞ് ഉപദേശങ്ങള്‍ നല്‍കി എന്റെ മോനെ ഒന്നു താലോലിച്ചു. ഇന്ത്യക്കാരനെന്ന നിലക്ക് രണ്ടു മൂന്ന് ഹിന്ദി വാക്കുകള്‍ പറഞ്ഞ് കയ്യിലെ പൊടി തട്ടി യൂണിഫോം നേരെയാക്കി വണ്ടിയില്‍ കയറി സലാം പറഞ്ഞിട്ടും ഒരു പൊലീസുദ്യോഗസ്ഥനെ കൊണ്ട് ടയര്‍ മാറ്റി വയ്പ്പിക്കേണ്ടി വന്നതിലെ ചമ്മല്‍ നിന്നില്ല.

Exit mobile version