പോറ്റനാടിനോട് കൂറുകാട്ടി മലയാളി പ്രവാസി..! ഖത്തറിനുമേല്‍ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മലയാളി ചോരയില്‍ അലിഞ്ഞു; നയതന്ത്ര പ്രശ്‌നങ്ങള്‍ മാറ്റിവെപ്പിച്ച രക്തതന്ത്രജ്ഞന് നിറകൈയ്യടി

ദോഹ: പോറ്റനാടിനോട് കൂറുകാട്ടിയ മലയാളി പ്രവാസിയ്ക്ക് നിറകൈയ്യടി. ഖത്തറിനുമേല്‍ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പ്രവാസി മലയാളിയുടെ ചോരയില്‍ അലിഞ്ഞു. പായം കരിയാല്‍ സ്വദേശി നിധീഷ് രഘുനാഥാണ് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങളെല്ലാം കുറച്ച് നേരത്തേക്കെങ്കിലും മാറ്റിവെക്കാന്‍ ഉപാധിയായത്.

ഇത്രയും വലിയ നയതന്ത്ര പ്രശ്‌നങ്ങളെല്ലാം മാറ്റിവയ്ക്കാന്‍ കാരണം ഈ രക്തതന്ത്രജ്ഞന്‍ കാരണമാണ്. ഇനി എന്താണ് കാരണം എന്ന് പറയാം..

ഖത്തറില്‍ ടൂര്‍ കോ ഓര്‍ഡിനേറ്ററാണു നിധീഷ്. അതിലുമുപരി അത്യപൂര്‍വമായ ബോംബെ ഒ പോസിറ്റിവ് രക്തത്തിന് ഉടമയും. രാജ്യാതിര്‍ത്തികള്‍ കടന്നു ‘രക്തബന്ധങ്ങള്‍’ സ്ഥാപിക്കാന്‍ നിധീഷിനു നിയോഗമുണ്ടാകുന്നതും അതുകൊണ്ടുതന്നെ.

ബഹ്‌റൈനില്‍ ബ്ലഡ് ഡോണേഴ്‌സ് ഫോറം കേരള ചാപ്റ്റര്‍ അംഗമായ നിധീഷ് വൃക്ക രോഗിക്കു രക്തം നല്‍കാന്‍ 2 വര്‍ഷം മുമ്പ് ബഹ്‌റൈനിലെ ഹമദ് ഇന്റര്‍നാഷനല്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് ഈ കഥയ്ക്ക് തുടക്കം. ഒ-പോസിറ്റിവ് ആണു തന്റെ രക്തഗ്രൂപ്പ് എന്നാണു നിധീഷ് കരുതിയിരുന്നത്. എന്നാല്‍ സാംപിള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് അപൂര്‍വ രക്ത ഗ്രൂപ്പായ ബോംബെ-ഒഎച്ച് ആണു എന്നു തിരിച്ചറിഞ്ഞത്. ഖത്തറില്‍ 2 പേര്‍ക്കു മാത്രമാണ് ഈ ഗ്രൂപ്പ് ഉള്ളത്. അതില്‍ ഒരാളാണ് നിധീഷ്.

2017 ഡിസംബറിലാണ് കുവൈത്തില്‍ എത്തി 2 ജീവന്‍ രക്ഷിക്കാന്‍ നിധീഷിനു ഭാഗ്യം ലഭിച്ചത്. ഇതോടെ ഖത്തറിനുമേല്‍ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പാതി ശമിച്ചു എന്ന് തന്നെ പറയാം. പ്രസവത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവത്തില്‍ മരണത്തോടു മല്ലടിച്ചു കിടന്ന മംഗളൂരു സ്വദേശിനി വിനിത ദയാന്ദ് ഗൗഡയ്ക്കു രക്തം നല്‍കാനായിരുന്നു കുവൈത്തിലെ അദാല്‍ ആശുപത്രിയിലേക്കുള്ള നിധീഷിന്റെ ആ യാത്ര. വളരെ റെയര്‍ ഗ്രൂപ്പായതിനാല്‍ ആശുപത്രിയില്‍ രക്തം ഇല്ലായിരുന്നു. എന്നാല്‍ അധികൃതരടക്കം ശ്രമിച്ചിട്ടും ബ്ലഡ് കിട്ടിയില്ല. 7 ദിവസം അമ്മയും കുഞ്ഞും മരണത്തിന്റെ വക്കിലായിരുന്നു.

എന്നാല്‍ ഇനിയും ഈ സ്ഥിത് തുടര്‍ന്നാല്‍ ഇരുവരേയും നഷ്ടമാകും എന്നായപ്പോള്‍ അന്വേഷണം രാജ്യാതിര്‍ത്തികള്‍ കടന്നു. ഒടുക്കം ഖത്തറിലുള്ള നിധീഷിലേക്ക് എത്തി, എങ്കിലും കടമ്പകള്‍ പലതായിരുന്നു. ഖത്തറിനുള്ള ഉപരോധവും കുവൈത്തില്‍ 3 വര്‍ഷമായി താമസിക്കുന്നവര്‍ക്കേ രക്തദാനം നടത്താന്‍ സാധിക്കൂ എന്ന നിബന്ധനയുമായിരുന്നു വില്ലന്‍. മണിക്കൂറുകള്‍ കൊണ്ട് കുവൈത്ത് സര്‍ക്കാര്‍ നിയമത്തില്‍ ഇളവു വരുത്തി. നയതന്ത്ര തലത്തില്‍ ഇടപെട്ട് ഉപരോധത്തിലും ഇളവു നേടി നിധീഷിനെ ആശുപത്രിയിലെത്തിച്ചു.

ഖത്തറിലെ ഹമദ് ഇന്റര്‍നാഷനല്‍ ആശുപത്രി 6 മാസത്തിലൊരിക്കല്‍ നിധീഷിന്റെ രക്തം ശേഖരിച്ച് അവരുടെ ബ്ലഡ് ബാങ്കില്‍ സൂക്ഷിക്കുന്നുണ്ട്. ദാനം ചെയ്യാനല്ല, നിധീഷിനു തന്നെയുള്ള കരുതലായാണു ഈ സൗജന്യ സേവനം. നാട്ടിലും സഹോദരിയുടെ വിവാഹ നിശ്ചയത്തിനു കഴിഞ്ഞ ഡിസംബര്‍ 20നാണു നിധീഷ് നാട്ടിലെത്തിയത്. ഇതിനായി സാധനങ്ങള്‍ വാങ്ങാന്‍ ഇരിട്ടിയില്‍ എത്തിയ നിധീഷിനു ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ ഫോണ്‍ വരുന്നു, ചെന്നൈ അപ്പോളോ ആശുപത്രയില്‍ ഗുരുതരാവസ്ഥയിലുള്ള അലമേലു അമ്മ എന്ന രോഗിക്കു രക്തം വേണം. പിന്നീടൊന്നും ചിന്തിച്ചില്ല, നേരെ ചെന്നൈക്കു വെച്ചുപിടിച്ചു.

എന്താണ് ബോംബെ ഗ്രൂപ്പ്

ഒ പോസിറ്റീവ് രക്തഗ്രൂപ്പില്‍ വളരെ അപൂര്‍വ്വമായി കാണുന്നതാണ് ഈ ഗ്രൂപ്പ്. ഇവരുടെ രക്തത്തില്‍ ആന്റിജന്‍ എയും ബിയും എബിയും ഉണ്ടാവില്ല. ഒ പോസിറ്റീവ് രക്തമുള്ളവരില്‍ കാണുന്ന എച്ച് ആന്റിജനു പകരം എച്ച് ആന്റിബോഡിയാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ളവരില്‍. സാധാരണ രക്തഗ്രൂപ്പ് നിര്‍ണയ പരിശോധനയില്‍ ഇവരെ തിരിച്ചറിയാന്‍ കഴിയില്ല. വിശദപരിശോധനയിലേ എച്ച് ആന്റിബോഡി സാന്നിധ്യം മനസ്സിലാവൂ.

Exit mobile version