പകർച്ചവ്യാധി ഭീതി ഒഴിയുന്നില്ല; ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിന് മാത്രം യാത്ര മതിയെന്ന് സൗദി അറേബ്യ

ജിദ്ദ: സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമടക്കമുള്ളവർ ഇന്ത്യയുൾപ്പടെയുള്ള 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്താൽ മതിയെന്ന് മുന്നറിയിപ്പ്.വിവിധ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പബ്ലിക്ക് ഹെൽത്ത് അതോറിറ്റിയുടെ മുന്നറിയിപ്പ്.

ആരോഗ്യ സേവനങ്ങളുടെയും പകർച്ചവ്യാധികളുടെയും സാഹചര്യം കണക്കിലെടുത്താണ് തിങ്കളാഴ്ച അതോറിറ്റി യാത്രാ മുന്നറിയിപ്പുകളും പ്രതിരോധ മാർഗനിർദേശങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദേശം.

ഇനി യാത്ര ചെയ്യേണ്ടിവരുകയാണെങ്കിൽ തന്നെ താമസത്തിന്റെ ദൈർഘ്യം കുറക്കാനും നിർദേശിച്ചിട്ടുണ്ട്. തായ്ലൻഡ്, എൽസാൽവഡോർ, ഹോണ്ടുറസ്, നേപ്പാൾ, മൊസാംബിക്, സൗത്ത് സുഡാൻ, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, ഇന്ത്യ, ഇത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങളെ മഞ്ഞ കാറ്റഗറിയിൽ പെടുത്തിയിരിക്കുകയാണ്. ചുവപ്പ് കാറ്റഗറിയിലാണ് സിംബാബ്വേയുള്ളത്. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് നിയന്ത്രണം നിർദേശിക്കപ്പെട്ടിരിക്കുന്നത്. അത്യാവശ്യമായി ഈ രാജ്യങ്ങളിൽ പോകുന്നവർ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

ALSO READ- ക്രിസ്മസ് കാലത്ത് ക്രൈസ്തവരുടെ വീടുകളിലേക്ക് സ്നേഹയാത്ര നടത്തുമെന്ന് എംടി രമേശ്, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരെത്തെ തുടങ്ങി ബിജെപി, കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്രയും

കോളറ, ഡെങ്കിപ്പനി, നിപ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളൻ പനി എന്നിവയാണ് മഞ്ഞ കാറ്റഗറിയായി പരാമർശിച്ചിരിക്കുന്ന രാജ്യങ്ങളിൽ നിലവിൽ പടരുന്ന രോഗങ്ങൾ.

പോളിയോ, മലേറിയ, കോവിഡ് എന്നിവ ഈ രാജ്യങ്ങളിൽ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു. ജാപ്പനീസ് എൻസെഫലൈറ്റിസ്, മലേറിയ, സിക്ക പനി, ലീഷ്മ നിയാസിസ്, കോളറ, ഡെങ്കിപ്പനി എന്നിവ പടർന്നുപിടിച്ചത് കൊണ്ടാണ് സിംബാബ്വേയെ ചുവപ്പ് കാറ്റഗറിയിൽപെടുത്തിയിരിക്കുന്നത്.

രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കുക, രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിൽ സ്പർശിക്കരുത്, ഭക്ഷണ പാത്രങ്ങൾ പങ്കിടരുത്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകണം തുടങ്ങിയ വ്യക്തി ശുചിത്വങ്ങളും നിർദേശിക്കപ്പെട്ടിരിക്കുന്നു.

താമസത്തിന്റെ ദൈർഘ്യം കുറക്കണം, ഇടകലർന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുക, പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ നടപടികൾ പാലിക്കുക തുടങ്ങിയ നിർദേശങ്ങളും ഹെൽത്ത് അതോറിറ്റി മുന്നോട്ടുവെച്ചിരിക്കുകയാണ്.

Exit mobile version