തൊണ്ണൂറ് ദിവസത്തെ സന്ദര്‍ശന വിസ ഇനിയില്ല; 60 ദിവസത്തെ വിസ മാത്രം; യുഎഇയില്‍ പുതിയ വിസ ചട്ടം പ്രാബല്യത്തില്‍ വന്നു

ദുബായ്: പുതിയ വിസ ചട്ടം യുഎഇയില്‍ പ്രാബല്യത്തില്‍ വന്നു. യുഎഇയിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാകും. നേരത്തേ 30 ദിവസം, 90 ദിവസം എന്നീ കാലാവധിയിലായിരുന്നു സന്ദര്‍ശകവിസകള്‍ അനുവദിച്ചിരുന്നത്. ഇനി സന്ദര്‍ശകവിസയുടെ കാലാവധി 60 ദിവസം മാത്രം ആയിരിക്കും.

അതേസമയം, രാജ്യത്ത് സന്ദര്‍ശകനായെത്തുന്ന ഒരാള്‍ക്ക് ബന്ധുവോ സുഹൃത്തോ ആയി ഒരു യുഎഇ പൗരനോ അല്ലെങ്കില്‍ യുഎഇ യിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. ഇതിന് സ്‌പോണ്‍സര്‍ ആവശ്യമില്ല. കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസചട്ടങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്.

യുഎഇയില്‍ എത്തി തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് സ്‌പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേകവിസകളും അനുവദിക്കും. യുഎഇ മാനവ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്‌കില്‍ തലങ്ങളില്‍ വരുന്ന ജോലികള്‍ക്കായാണ് ഈ വിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സര്‍വകലാശാലകളില്‍നിന്ന് പുറത്തിറങ്ങുന്ന തൊഴില്‍ പരിചയമില്ലാത്ത ബിരുദധാരികള്‍ക്കും ജോലി കണ്ടെത്താനുള്ള വിസ ലഭിക്കും.

also read- പിഎഫ്‌ഐ ഹര്‍ത്താല്‍ ദിനത്തില്‍ സ്‌കൂട്ടറിലെത്തി ബസിന് കല്ലെറിഞ്ഞു; റിയാലിറ്റി ഷോ ഫെയിം ബാസിത് ആല്‍വി അറസ്റ്റില്‍; സുഹൃത്തുക്കളും പോലീസ് പിടിയില്‍

കൂടാതെ, അഞ്ചുവര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കും സ്‌പോണ്‍സര്‍ ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടര്‍ച്ചയായി താമസിക്കാന്‍ ഈ വിസകളില്‍ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കില്‍ പിന്നീട് 90 ദിവസത്തേക്കുകൂടി നീട്ടുകയും ചെയ്യാം. എന്നാല്‍ ഒരുവര്‍ഷം 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ താമസിക്കാനാവില്ല.

ഈ വിസയ്ക്കായി 4000 ഡോളറിന് (ഏകദേശം 3,26,00 രൂപ) തുല്യമായ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് തെളിയിക്കണം. പ്രവാസികള്‍ക്ക് ആണ്‍മക്കളെ 25 വയസ്സുവരെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കൂടെ താമസിപ്പിക്കാം. നേരത്തേ ഇത് 18 വയസ്സായിരുന്നു. അവിവാഹിതരായ പെണ്‍മക്കളെ പ്രായപരിധിയില്ലാതെ തന്നെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ താമസിപ്പിക്കാനാവും.

ഭിന്നശേഷിക്കാരായ കുട്ടികളെയും പ്രായപരിധി പരിഗണിക്കാതെ സ്‌പോണ്‍സര്‍ചെയ്യാം. ഗ്രീന്‍ റെസിഡന്‍സിയിലൂടെ അടുത്ത ബന്ധുക്കളെയും സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവരാം.

ഗ്രീന്‍ വിസ പ്രൊഫഷണലുകള്‍ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ലാതെ അഞ്ച് വര്‍ഷം യുഎഇയില്‍ താമസിക്കാം. സാധുതയുള്ള തൊഴില്‍ കരാറും ഒപ്പം കുറഞ്ഞത് 3,33,000 രൂപ ശമ്പളവും ഉണ്ടായിരിക്കണം. ഫ്രീലാന്‍സര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഈ വിസയ്ക്ക് അപേക്ഷ നല്‍കാം.

ഇതോടൊപ്പം ഗോള്‍ഡന്‍ വിസ ചട്ടങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ആവശ്യമായിരുന്ന മിനിമം മാസശമ്പളം 50,000 ദിര്‍ഹം (ഏകദേശം 11,10,000 രൂപ) എന്നത് 30,000 ദിര്‍ഹം( ഏകദേശം 6,66,000 രൂപ) ആയി കുറച്ചിട്ടുണ്ട്. മെഡിസിന്‍, സയന്‍സ്, എന്‍ജിനിയറിങ്, ഐടി, ബിസിനസ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍, എജ്യുക്കേഷന്‍, നിയമം, കള്‍ച്ചര്‍ ആന്‍ഡ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നും ഉള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം.

ഇവര്‍ക്ക് യുഎഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടാവണം. ഒപ്പം യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്നും രണ്ടും തലത്തിലുള്ള ജോലികള്‍ ചെയ്യുന്നവര്‍ ആയിരിക്കുകയും വേണം. 4.44 കോടി രൂപ മൂല്യമുള്ള വസ്തുവകകള്‍ സ്വന്തമാക്കിയാല്‍ നിക്ഷേപകര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കും. ചില പ്രത്യേക പ്രാദേശിക ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന വായ്പയും ഇതിനായി എടുക്കാന്‍ അനുമതിയുണ്ട്.

ഇതോടൊപ്പം ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ മക്കളെ സ്‌പോണ്‍സര്‍ ചെയ്യാം. എത്ര പേരെ വേണമെങ്കിലും സപ്പോര്‍ട്ട് സ്റ്റാഫായി സ്‌പോണ്‍സറും ചെയ്യാം. ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് താമസിച്ചാലും ഈ വിസകള്‍ക്ക് പ്രശ്‌നമുണ്ടാവില്ലെന്നാണ് അറിയിപ്പ്.

അതേസമയം, വിസയുടെ കാലാവധി കഴിഞ്ഞാല്‍ നേരത്തെ 30 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു വ്യവസ്ഥയെങ്കില്‍ പുതിയ മാറ്റങ്ങള്‍ പ്രകാരം രാജ്യം വിടാന്‍ ആറ് മാസത്തെ കാലാവധി ലഭിക്കും. എന്നാല്‍, എല്ലാത്തരം വിസകള്‍ക്കും ഇത് ബാധകമാണോയെന്ന് വ്യക്തമായിട്ടില്ല.

Exit mobile version