ചിതാഭസ്മവുമായി താഹിറ കന്യാകുമാരിയിലെത്തി: രാജ്കുമാറിന് പ്രിയതമയുടെ ചാരെ തന്നെ നിത്യനിദ്ര

ദുബായ്: നിയോഗം പൂര്‍ത്തിയാക്കി താഹിറ, രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കന്യാകുമാരി സ്വദേശി രാജ്കുമാറിന് സ്വന്തം നാട്ടില്‍ അന്ത്യവിശ്രമം. രണ്ട് വര്‍ഷം മുമ്പ് യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട്, കന്യാകുമാരി സ്വദേശിയായ രാജ് കുമാര്‍ മരണപ്പെട്ടത്. കോഴിക്കോട്ടുകാരി താഹിറയാണ് അജ്മാനില്‍ നിന്നും ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തി രാജ് കുമാറിന്റെ മക്കള്‍ക്ക് കൈമാറിയത്.

2020 മെയ് മാസമാണ് അല്‍ ഐനില്‍ കോവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി സ്വദേശി രാജ് കുമാര്‍ മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍, യുഎഇയില്‍ തന്നെ സംസ്‌കരിച്ച ശേഷം ചിതാ ഭസ്മം അജ്മാനിലെ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചു.

രാജ് കുമാറിന്റെ മരണത്തിന് മുന്‍പ് 2012 ല്‍ അദ്ദേഹത്തിന്റെ ഭാര്യ ലതാ പുഷ്പം ഒരു അപകടത്തില്‍ പെട്ട് മരണപ്പെട്ടു. അച്ഛന്‍ മാത്രം തണലായ രണ്ടു മക്കള്‍ ബുക്‌ളീന്‍ റിക്‌സി (22), അക്‌ളീന്‍ രാകുല്‍ (20), അച്ഛനെ അവസാനമായി കാണാന്‍ കഴിയാന്‍ ഭാഗ്യം ലഭിക്കാതിരുന്ന മക്കള്‍, അദ്ദേഹത്തിന്റെ ചിതാ ഭസ്മമെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിക്കുകയായിരുന്നു.

ഇതിനിടയില്‍ ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് കോട്ടയം സ്വദേശി സിജോ, രാജ് കുമാറിന്റെ മക്കളുടെ ഈ ആഗ്രഹം അറിഞ്ഞത്. അദ്ദേഹം രേഖകള്‍ വരുത്തി ആശുപത്രിയില്‍ നിന്ന് ചിതാ ഭസ്മം ഏറ്റുവാങ്ങി, സ്വന്തം താമസ സ്ഥലത്ത് സൂക്ഷിച്ചു. രണ്ട് വര്‍ഷമായി ചിതാ ഭസ്മം സൂക്ഷിച്ചെങ്കിലും അത് നാട്ടിലെത്തിക്കാന്‍ അദ്ദേഹത്തിന് പല കാരണങ്ങള്‍ കൊണ്ട് സാധിച്ചില്ല.

ഇതിനിടെ കോവിഡ് പ്രതിസന്ധിയില്‍ ഒരു വര്‍ഷത്തോളം ജോലി നഷ്ടമാവുകയും ചെയ്തു. നാട്ടിലേക്ക് പറക്കുന്ന ഉറ്റവരോടെല്ലാം ചിതാ ഭസ്മം കൊണ്ടുപോകുന്ന കാര്യം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചിതാ ഭസ്മം കൊണ്ടുപോകുന്നതിനും നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയേക്കേണ്ടതുണ്ടായിരുന്നു.

മരിച്ച രാജ് കുമാറിന്റെ മക്കള്‍ എല്ലാ ദിവസവും സിജോയെ വിളിക്കും, അച്ഛന്റെ ഓര്‍മ്മകളുറങ്ങുന്ന പെട്ടി ഭദ്രമാണെന്ന് ഉറപ്പുവരുത്താന്‍. ഇതുവരെ ഭാര്യയും കുട്ടിയും പോലും അറിയാതെ ചിതാഭസ്മം താമസ സ്ഥലത്ത് സൂക്ഷിച്ച സിജോ, അടുത്തിടെ കുടുംബം നാട്ടിലേക്ക് പോയ ശേഷമാണ് സുമനസുകളുടെ സഹായം തേടാന്‍ തീരുമാനിച്ചത്.

അനാഥാലയത്തില്‍ പഠിച്ചു വളര്‍ന്ന സിജോക്ക് മാതാവിനു പിന്നാലെ പിതാവും നഷ്ടമായ കുട്ടികളുടെ ദുഖം മനസിലാക്കാന്‍ പ്രയാസവുമുണ്ടായില്ല. സിജോയുടെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞതോടെ അല്‍ ഐന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ കോഴിക്കോടുകാരി താഹിറ ആ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു.

ഇതിനാവശ്യമായ നടപടിക്രമങ്ങളെല്ലാം ദിവസങ്ങളോളം ഉള്ള ശ്രമ ഫലമായി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിച്ചു, താഹിറ കഴിഞ്ഞദിവസം ചിതാ ഭസ്മം രാജ് കുമാറിന്റെ കന്യാകുമാരിയിലെ വസതിയില്‍ എത്തി മക്കള്‍ക്ക് കൈമാറി. ആ നിമിഷങ്ങളില്‍ താഹിറയുടെ കണ്ണുകളും ഈറനണിഞ്ഞു.എല്ലാ പിന്തുണയുമായി ഭര്‍ത്താവ് ഫസല്‍ റഹ്‌മാനും താഹിറയ്ക്ക് ഒപ്പമുണ്ടായിരുന്നു.

രാജ് കുമാറിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ വീട്ടില്‍ മക്കളും ബന്ധുക്കളും പ്രതീകാത്മകമായി കല്ലറയൊരുക്കി സംസ്‌കാര ചടങ്ങുകള്‍ നടത്തിയിരുന്നു. ചിതാ ഭസ്മം കല്ലറയില്‍ അടക്കം ചെയ്ത് ചടങ്ങുകള്‍ നടത്തണമെന്നാണ് രാജ് കുമാറിന്റെ മക്കളുടെ ആഗ്രഹം.

ചിതാഭസ്മം താഹിറ കൈമാറിയ നിമിഷം അത് മകന്‍ ഏറ്റു വാങ്ങി ഉടനെ തന്നെ കല്ലറയ്ക്കുള്ളില്‍ വയ്ക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥന ചടങ്ങുകളിലും താഹിറ പങ്കെടുത്തു. ശേഷം സ്വന്തം നാടായ കോഴിക്കോട് പോകാനോ ബന്ധുക്കളെ പോലും കാണാന്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം സമയം ലഭിക്കാത്തതിനാല്‍ തിരികെ ദുബായ്ലേക്ക് തന്നെ മടങ്ങുന്നു. ഒരു ദിവസം പോലും കണ്ടിട്ടിട്ടില്ലാത്ത ആരെന്നു പോലും അറിയാത്ത ആര്‍ക്കോ വേണ്ടി താഹിറ എന്ന മനുഷ്യ സ്‌നേഹി നവീന ലോകത്തിന്റെ മാലാഖ തന്നെയാണ്.

Exit mobile version