ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ കാണുവാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി

ശസ്ത്രക്രിയക്കു ശേഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി റോയല്‍ കോര്‍ട്ട് ഓഫീസ് തന്നെയാണ് ക്ലീവ്‌ലാന്റ് ആശുപത്രിയിലേക്ക് അലിയെ മാറ്റിയത്

അബുദാബി: സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുന്ന 56കാരനായ അലിയെ കാണാന്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ നേരിട്ടെത്തി. അബുദാബി ക്ലീവ്‌ലാന്റ് ആശുപത്രിയിലാണ് അലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ചെണ്ടക്കോട് മുല്ലപ്പള്ളി കോമുക്കുട്ടിയുടെ മകനായ അലി 16-മത്തെ വയസില്‍ അബുദാബിയില്‍ എത്തിയതാണ്. മൂന്നു പതിറ്റാണ്ടിലേറെയായി അബുദാബി കൊട്ടാരത്തിലെ ജീവനക്കാരനാണ്. അടുത്തിടെ ഇദ്ദേഹത്തിന് തലവേദയും ക്ഷീണവും ശക്തമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. അടിയന്തിര ശസ്ത്രക്രിയ നടത്തുവാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.

ഇദ്ദേഹത്തിന്റെ ആനാരോഗ്യം മനസിലാക്കിയ അബുദാബി ഭരണാധികാരിയുടെ ഓഫീസിലെ ജീവനക്കാര്‍ അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞ് എല്ലാ സഹായങ്ങളും ഉറപ്പും നല്‍കി. ശസ്ത്രക്രിയക്കു ശേഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി റോയല്‍ കോര്‍ട്ട് ഓഫീസ് തന്നെയാണ് ക്ലീവ്‌ലാന്റ് ആശുപത്രിയിലേക്ക് അലിയെ മാറ്റിയത്.

Exit mobile version