എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കാന്‍ യാത്ര: ഒടുവില്‍ ആരിഫിനെ ഭാഗ്യം തുണച്ചു, 40 കോടി ഒന്നാം സമ്മാനം

അബുദാബി: നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണ ബംഗ്ലാദേശ് സ്വദേശിക്ക് 40 കോടിയുടെ ഒന്നാംസമ്മാനം.
ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്‍ ആരിഫിനാണ് ബിഗ് ടിക്കറ്റ് ഭാഗ്യം സമ്മാനിച്ചിരിക്കുന്നത്.

ജൂണ്‍ മൂന്ന് ശനിയാഴ്ച രാത്രി നടന്ന ‘മൈറ്റി 20 മില്യന്‍’ നറുക്കെടുപ്പിലാണ് ആരിഫിന് രണ്ട് കോടി ദിര്‍ഹം (40 കോടിയിലധികം ഇന്ത്യന്‍ രൂപ) അടിച്ചത്. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

എല്ലാ മാസവും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടാണ് ആരിഫ് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇതിനായി എല്ലാ മാസവും ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്ക് യാത്രയും ചെയ്യുമായിരുന്നു. എന്നെങ്കിലും വിജയിയുടെ സ്ഥാനത്ത് തന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയോടെയായിരുന്നു മാസം തോറുമുള്ള ഈ യാത്ര.

കഴിഞ്ഞ ദിവസം രാത്രി സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ട് നറുക്കെടുപ്പ് വേദിയില്‍ നിന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അദ്ദേഹത്തെ വിളിച്ചപ്പോഴും ആ സന്തോഷം മറച്ചുവെച്ചില്ല.

‘കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്തിരുന്നത് ബിഗ് ടിക്കറ്റെടുക്കാന്‍ വേണ്ടിയായിരുന്നു. ഒടുവില്‍ വിജയിയാവാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷിക്കുന്നു. എന്നാല്‍ ബിഗ് ടിക്കറ്റെടുക്കുന്നത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭാവിയില്‍ ഇനിയും ഒരു വിജയിയായി ഞാന്‍ മാറുമെന്നാണ് പ്രതീക്ഷ’ – ആരിഫ് പറഞ്ഞു.

നേരത്തെ 12 വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ആരിഫ് പിന്നീടാണ് യുഎഇയിലെത്തിയത്. ഇപ്പോള്‍ പ്രീ ഓണ്‍ഡ് കാറുകളുടെ ബിസിനസ് നടത്തുന്ന അദ്ദേഹം നേരത്തെ പാര്‍ക്കിങ് ബിസിനസും ബാത്ത്‌റൂം ഫിറ്റിങ്‌സ് വില്‍ക്കുന്ന ഷോപ്പുമൊക്കെ നടത്തിയിരുന്നു.

144481 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ആരിഫിനെ ഭാഗ്യം തേടിയെത്തിയത്. 271300 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരിയായ ഫബിത ബിനാസ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരിയായ നിഹിത വിന്‍സന്റ് ആണ്.

Exit mobile version