റാസല്‍ഖൈമയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ സ്വദേശി രജീഷാണ് താമസസ്ഥലത്ത് മരിച്ചത്. ഇയാളുടെ കുടുംബം എമ്പസിയുമായി ബന്ധപ്പെട്ട് കൊലയാളിയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടു. യുവാവിന്റെ വീട്ടില്‍ വിളിച്ച് പണം ആവശ്യപ്പെട്ടെന്ന പരാതിയില്‍ കമ്പനി മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇന്നലെയാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. എട്ടു വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന രജീഷ് വിവാഹത്തിനുശേഷം രണ്ടു വര്‍ഷമായി റാസല്‍ഖൈമയില്‍ ഭക്ഷ്യധാന്യപ്പൊടികളുടെ കമ്പനിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജനുവരി ഒന്നിനു നാട്ടിലേക്കു വരുമെന്നു രജീഷ് വീട്ടുകാരെ അറിയിച്ചിരുന്നു. ബുധനാഴ്ച വീട്ടിലേക്കു ഫോണില്‍ വിളിച്ച് അച്ഛനോടും ഭാര്യയോടും സംസാരിക്കുകയും ചെയ്തിരുന്നു.

അതിനു ശേഷം പുലര്‍ച്ചെ മുറിയില്‍ രജീഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണു വാഹനത്തിനുള്ളില്‍ മൃതദേഹം കണ്ടത്. സെയില്‍സ് വാഹനത്തിലെ കളക്ഷന്‍ തുക നഷ്ടപ്പെട്ടതായും വിവരമുണ്ട്.

Exit mobile version