പ്രവാസികള്‍ക്ക് തിരിച്ചടി; പഴം-പച്ചക്കറി മേഖലയിലും സൗദിയില്‍ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങുന്നു

ജിദ്ദയില്‍ ആരംഭിച്ച സ്വദേശിവത്കരണം വിജയകരമായതോടെയാണ് രാജ്യമൊട്ടാകെ ഈ നിയമം നടപ്പിലാക്കാന്‍ സൗദി തീരുമാനിച്ചത്.

കൊച്ചി: പുതുവര്‍ഷത്തോടെ പഴം-പച്ചക്കറി മേഖലയിലും സ്വദേശിവത്കരണം കൊണ്ടു വരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ജിദ്ദയില്‍ ആരംഭിച്ച സ്വദേശിവത്കരണം വിജയകരമായതോടെയാണ് രാജ്യമൊട്ടാകെ ഈ നിയമം നടപ്പിലാക്കാന്‍ സൗദി തീരുമാനിച്ചത്.

എന്നാല്‍ ഈ നിയമം രാജ്യത്തെ പഴം-പച്ചക്കറി മേഖലയിലെ മൊത്ത, ചില്ലറ വില്‍പ്പന കേന്ദ്രങ്ങളെ എല്ലാം സാരമായി ബാധിക്കും. ഇപ്പോള്‍ ജിദ്ദയില്‍ പഴം-പച്ചക്കറി മാര്‍ക്കറ്റുകളില്‍ സ്വദേശിവത്കരണം പകുതിയില്‍ കൂടുതല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അധികൃതര്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഈ നിയമം കൊണ്ടുവരാന്‍ പോകുന്നത്.

മാര്‍ക്കറ്റിലെ കച്ചവട സ്ഥാപനങ്ങള്‍ക്കു പുറമേ വിവിധ കമ്പനികള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെയും പഴം-പച്ചക്കറി വിതരണ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കാനാണ് ആലോചന.

സൗദിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാച്ച്, കണ്ണട, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയ ഷോപ്പുകളില്‍ ഇതിനോടകം സ്വദേശിവത്കരണം നടപ്പാക്കി കഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ സൗദിയിലെ പഴം-പച്ചക്കറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമാകാന്‍ സാധ്യതകളുണ്ട്.

Exit mobile version