അറബികളുടെ മനം കവര്‍ന്ന മലയാളി ബാലന് നിറകൈയ്യടി

അജ്മാന്‍: ഇസിന്‍ ഹാഷ് എന്ന ആറുവയസ്സുകാരനെ പരിചയമില്ലാത്ത പ്രവാസികള്‍ ഉണ്ടാകില്ല. അറബ് ലോകത്ത് പരസ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കുട്ടിയാണ് ഇസിന്‍. എന്നാല്‍ അറബിക്കാരിലെല്ലാം കൗതുകമുണര്‍ത്തുന്ന പരമ്പരാഗത വസ്ത്രം ധരിച്ച് ഓടി നടക്കുന്ന ഇസിന്‍ സാക്ഷാല്‍ മലയാളിയാണ്.

ഇന്ന് യുഎഇയില്‍ ഏറ്റവും ഡിമാന്റുള്ള കുട്ടി മോഡലാണ് ഇവന്‍. മലയാളിയാണെങ്കിലും അറബി കുട്ടികളോടുള്ള രൂപ സാദൃശ്യമാണ് ഇസിനെ അറബികളുടെ പ്രിയ മോഡലാക്കിയത്. അറബ് ലോകത്ത് പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇസിന്‍. ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇ 47ാം ദേശീയ ദിനം ആഘോഷിച്ചപ്പോഴും ദേശീയ പതാകയേന്തിയ ഇസിന്റെ ചിത്രം പത്രങ്ങളില്‍ അച്ചടിച്ചുവന്നു. ബഹുരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കൊക്കെ അറബികളുടെ ഹൃദയം കവരാന്‍ ഇസിനെ വേണം.

അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ കെജി 2 വിദ്യാര്‍ത്ഥിയാണ് ഇസിന്‍. രണ്ട് വയസുള്ളപ്പോള്‍ മുതല്‍ സ്‌റ്റൈലായി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങിയ ഇസിന്റെ കഴിവുകള്‍ മാതാപിതാക്കള്‍ തന്നെയാണ് തിരിച്ചറിഞ്ഞത്. അച്ഛന്റെ ഐഫോണിനായി കരയുന്ന ഇസിന്റെ വീഡിയോ പ്രവാസികള്‍ക്കിടയില്‍ വൈറലായിരുന്നു. പിന്നീടാണ് അച്ഛന്‍ ഹാഷ് ജവാദ് സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ടുകള്‍ക്ക് ഇസിനെയും കൂടെക്കൂട്ടി. പൊഫഷനല്‍ പരസ്യ ഏജന്‍സുകളുമായി ബന്ധം സ്ഥാപിച്ചതോടെയാണ് വന്‍ ബ്രാന്‍ഡുകള്‍ ഇസിനെ തേടിയെത്തിയത്.

ഫുട്‌ബോള്‍ ഇതിഹാസങ്ങളായ മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ലിവര്‍പൂള്‍ ക്യാപ്റ്റനുമായിരുന്ന സ്റ്റീവന്‍ ജറാഡിനേയും ഗാരി മക്കലിസ്റ്റെറിനെയും ഇന്റര്‍വ്യൂ ചെയ്യാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ ഇസിനായിരുന്നു. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയിലേക്കുയര്‍ന്നു. ലിവര്‍പൂള്‍ ഫാന്‍ ക്ലബ്‌സിന്റെ ഈ വീഡിയോ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കാണ് റിലീസ് ചെയ്തത്.

ഇപ്പോള്‍ നിരവധി ഫുട്‌ബോള്‍ പരസ്യ ചിത്രങ്ങളിലും ഇസിനെ കാണാം. ദുബായ് ടൂറിസം, അബുദാബി ഗവണ്‍മെന്റ്, ദുബായ് സമ്മര്‍ സര്‍പ്രൈസ് തുടങ്ങിയ സര്‍ക്കാര്‍ പരസ്യങ്ങളിലുമുണ്ട് ഇസിന്‍. സൗദി എനര്‍ജി എഫിഷ്യന്‍സിയുടേതുള്‍പ്പെടെയുള്ള പരസ്യങ്ങളില്‍ സൗദി ബാലനായും വേഷമിട്ടു. ഷൂട്ടിലും മറ്റും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കുന്നതിനാല്‍ പരസ്യ നിര്‍മ്മാതാക്കള്‍ക്കൊക്കെ ഇസിനെ വളരെ ഇഷ്ടമാണെന്ന് അമ്മ നസീഹയും പറയുന്നു.

Exit mobile version