ദീപ നിശാന്തിനും എസ് ഹരീഷിനുമെതിരെ ബഹറിനിലും പ്രതിഷേധം..! പുസ്തകോത്സവത്തില്‍ ഇരുവരേയും പങ്കെടുപ്പിക്കരുതെന്ന് ആവശ്യം

മനാമ: ദീപ നിശാന്തിനും എസ് ഹരീഷിനുമെതിരെ ബഹറിനിലും പ്രതിഷേധം ശക്തമാകുന്നു. ഡിസി ബുക്‌സുമായി സഹകരിച്ച് കേരളീയ സമാജം സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ ഇരുവരും പങ്കെടുക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം നടക്കുന്നത്. കവിതാ മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ദീപ നിശാന്തിനെ പങ്കെടുപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മീശ നോവലിന്റെ പേരില്‍ എസ് ഹരീഷിനെയും വിലക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.

ഈ മാസം 12 മുതല്‍ 22 വരെ നടത്തുന്ന സമാജത്തില്‍ നിരവധി പ്രമുഖരും പങ്കെടുക്കുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ദീപയെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നാണ് ഒരു വിഭാഗം ആവശ്യമുയര്‍ത്തുത്. ദീപ ചെയ്ത കുറ്റം സംശയാതീതമായി തെളിയുകയും മാപ്പ് ചോദിക്കുകയും ചെയ്‌തെന്നിരിക്കെ സാംസ്‌കാരികോത്സവത്തിലേക്ക് കൊണ്ടുവന്ന് അനാവശ്യ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് ബഹറിനിലെ മലയാളികള്‍ക്കിടയില്‍ സജീവമായ ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിലുണ്ടായ വിവാദങ്ങള്‍ അധികൃതരെ അറിയിച്ച് ഹരീഷിന്റെ യാത്ര മുടക്കുകയാണ് ലക്ഷ്യം എന്നാണ്് ചിലരുടെ അഭിപ്രായം. അധികൃതരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പ്രവാസികള്‍ നടത്തുന്ന സാംസ്‌കാരിക പരിപാടികളെയാകെ ബാധിക്കുമെന്ന ഭയവും ഇതിനിടയില്‍ ചിലര്‍ പങ്കുവെയ്ക്കുന്നു. പരസ്പരമുള്ള ഭിന്നതകള്‍ അധികൃതരുടെ അടുത്ത് പരാതികളായി എത്തുന്നത് ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള അനുമതി ഇല്ലാതാകുന്നതിലായിരിക്കും കലാശിക്കുന്നതെന്നാണ് ഇവരുടെ വാദം.

അതേസമയം ഏത് ആശയങ്ങളെ പ്രതിനിധികരിക്കുന്നവര്‍ക്കും പങ്കെടുക്കാനും അവരുടെ ഭാഗം പറയാനും കേള്‍ക്കാനും അവസരമുണ്ടാവണം എന്നതാണ് സമാജത്തിന്റെ ആശയം എന്നാണ് സംഘാടകര്‍ പറയുന്നത്.

Exit mobile version