കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ചു; അനാഥമായ ആറ് കുട്ടികളെയും ഏറ്റെടുത്ത് അജ്മാന്‍ ഭരണാധികാരി

അജ്മാന്‍: കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ചു. ശേ,ം തീര്‍ത്തും അനാഥമായ ആറ് കുട്ടികളെയും ഏറ്റെടുത്ത് അജ്മാന്‍ ഭരണാധികാരി. ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയാണ് കുഞ്ഞുങ്ങളെ ഏറ്റെടുത്തത്. സുഡാന്‍ സ്വദേശികളായ കുട്ടികളുടെ അമ്മയും അച്ഛനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു മാസത്തിനിടെ മരണപ്പെടുകയായിരുന്നു. ഇതോടെ പൂര്‍ണ്ണമായും അനാഥരായ കുട്ടികളുടെ ജീവിത, പഠന, സാമൂഹിക ചെലവുകളെല്ലാം ശൈഖ് ഹുമൈദ് ഏറ്റെടുത്തുവെന്ന് യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഷാര്‍ജയിലെ അല്‍ തൗവാനില്‍ താമസിച്ചിരുന്ന കുട്ടികളുടെ അച്ഛന്‍ മേയ് 18നാണ് മരിച്ചത്. പിന്നാലെ 37കാരിയായ ഇവരുടെ അമ്മ കൊവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. തീര്‍ത്തും അനാഥരായ കുട്ടികളെ അച്ഛന്‍റെ ഒരു ബന്ധു അജ്മാനിലേക്ക് കൊണ്ടുവന്നു. നാല് മുതല്‍ 16 വയസുവരെ പ്രായമുള്ള ഇവരുടെ അവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധി വ്യക്തികളും സംഘടനകളും സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു.

സ്കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിനാല്‍ കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. സന്നദ്ധ സംഘടനയായ ദാറുല്‍ ബൈര്‍ സൊസൈറ്റി, കുട്ടികളുടെ സ്കൂള്‍ ഫീസും താമസ ചിലവുകളും ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്ത് വന്നിരുന്നു. ബന്ധുവിന്‍റെ വീടിനടുത്ത് സംഘടന ഒരു അപ്പാര്‍ട്ട്മെന്‍റ് രണ്ട് വര്‍ഷത്തേക്ക് വാടകയ്ക്ക് എടുത്ത് നല്‍കുകയും പ്രതിമാസ ചെലവിനുള്ള പണം നല്‍കുമെന്നും അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം കുട്ടികളെ സ്കൂളില്‍ അയക്കും. ട്യൂഷന്‍ ഫീസിനത്തില്‍ 50,000 ദിര്‍ഹമാണ് സംഘടന നല്‍കിയത്.

കുട്ടികളുടെ അഭിരുചിയ്ക്കനുസരിച്ച് അപ്പാര്‍ട്ട്മെന്‍റില്‍ ഫര്‍ണച്ചറുകള്‍ സജ്ജമാക്കുമെന്നും സംഘടന അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് കുട്ടികളെ ചെലവുകള്‍ മുഴുവന്‍ അജ്മാന്‍ ഭരണാധികാരി ഏറ്റെടുത്ത് രംഗത്ത് വന്നത്.

Exit mobile version