മാല മോഷ്ടാവാക്കിയതോടെ നഷ്ടമായത് കെട്ടിപ്പടുത്ത സ്വപ്‌നം! നിരപരാധിത്യം തെളിഞ്ഞപ്പോഴേക്കും താജുദ്ദീന് ഖത്തറിലെ ജോലിയും നഷ്ടമായി

ദോഹ: കണ്ണൂരില്‍ മാലമോഷണം ആരോപിച്ച് 53 ദിവസം ജയിലിലടച്ച ശേഷം നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ച പ്രവാസി താജുദ്ദീന് ഖത്തറിലെ ജോലിയും ബിസിനസും പൂര്‍ണമായും നഷ്ടമായി. മാസങ്ങളായിട്ടും താജുദ്ദീനെ കാണാത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ ബിസിനസ് ഉപേക്ഷിക്കുകയായിരുന്നു. ദോഹയില്‍ തിരിച്ചെത്തിയ താജുദ്ദീനിപ്പോള്‍ പുതിയ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ചെയ്യാത്ത തെറ്റിന് ക്രൂരമായ ജയില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന താജുദ്ദീന്‍ തിങ്കളാഴ്ചയാണ് ജോലിസ്ഥലമായ ദോഹയില്‍ തിരിച്ചെത്തിയത്. ലക്ഷങ്ങള്‍ മുടക്കിത്തുടങ്ങിയ റെന്‍ഡ് എ കാര്‍ ബിസിനസ് പൂര്‍ണമായും തകര്‍ന്നത് നേരില്‍ കണ്ടതിന്റെ ആഘാതത്തിലാണിപ്പോള്‍ താജുദ്ദീന്‍.

ചെയ്യാത്ത തെറ്റിന് ജയിലിലടയ്ക്കപ്പെട്ട താജുദ്ദീന് ജോലിയും ബിസിനസും നഷ്ടമായി
മകളുടെ നിക്കാഹിനായി പത്ത് ദിവസത്തെ ലീവ് മാത്രം പറഞ്ഞാണ് നാല് മാസം മുമ്പ് താജുദ്ദീന്‍ നാട്ടിലേക്ക് പോയത്. തിരിച്ചെത്താതായതോടെ മുഴുവന്‍ ക്ലയിന്റസും പിന്മാറി. പലവട്ടം വിളിച്ചിട്ടും എടുക്കാതായതോടെ തന്നെ വഞ്ചിച്ച് മുങ്ങിയതാണ് താജുദ്ദീനെന്ന് സ്‌പോണ്‍സറും കരുതി.

സമീപവാസിയായ സ്ത്രീയുടെ മാല പൊട്ടിച്ചോടിയെന്നാരോപിച്ചാണ് ചക്കരക്കല്ല് പോലീസ് താജുദ്ദീനെ അറസ്റ്റ് ചെയ്തതും പിന്നീട് 53 ദിവസം കണ്ണൂര്‍ സബ്ജയിലില്‍ റിമാന്‍ഡിലിട്ടതും. യഥാര്‍ത്ഥ പ്രതിയെ കിട്ടിയതോടെ പിന്നീട് താജുദ്ദീനെ വെറുതെവിടുകയായിരുന്നു. തന്നെ അകാരണമായി ജയിലിലിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നതിനിടെയാണ് താജുദ്ദീന്‍ ദോഹയിലെത്തിയത്.

Exit mobile version