സൗദിയിലെ മലയാളി നഴ്‌സിന് ബാധിച്ചത് കൊറോണയല്ല, മെർസ്; സൗദിയിൽ കൊറോണയില്ലെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: ആഗോളതലത്തിൽ ഭീതി പടർത്തി ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് സൗദിയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൗദി ആരോഗ്യമന്ത്രാലയം. മലയാളി നഴ്‌സിനു ബാധിച്ചത് കൊറോണയാണെന്ന വാദവും ആരോഗ്യമന്ത്രാലയം തള്ളി. ചൈനയിൽ 25 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ഇതുവരെ രാജ്യത്ത് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ട്വിറ്ററിൽ അറിയിച്ചു. മലയാളി നഴ്‌സിനു ബാധിച്ചത് മിഡിൽ ഈസ് റസ്പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്നും ഇതു നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കുറിപ്പിലുണ്ട്.

ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസല്ല മലയാളി നഴ്‌സിനെ ബാധിച്ചതെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അസീറിലെ നാഷണൽ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ച സഹപ്രവർത്തകയായ ഫിലിപ്പീൻസ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്‌സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയിൽ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്‌സുമാർക്കും രോഗമില്ല.

ചൈനയിൽ നിന്നെത്തുന്ന സഞ്ചാരികളെ കർശന പരിശോധനയ്ക്കു വിധേയരാക്കുമെന്നും സൗദി അറിയിച്ചു. ചൈനയിൽ പോകുന്ന പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version