ഉറങ്ങിക്കോളൂ.. ഞങ്ങള്‍ കാവലുണ്ട്…! യുഎഇ പോലീസിന്റെ സേവന മഹത്വത്തിന് മുന്നില്‍ കണ്ണുനിറഞ്ഞ് പ്രവാസി മലയാളി

ഫുജൈറ: ദുബായ് പോലീസിന്റെ നല്ല മനസിനെ കുറിച്ച് പ്രവാസികള്‍ക്ക് പറയാന്‍ നൂറ് നാവാണ്. ഇപ്പോള്‍ പ്രവാസിയായ മലപ്പുറം എടപ്പാള്‍ സ്വദേശി മുനീര്‍ അലി എന്ന യുവാവ് പോലീസിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

യുഎഇ പോലീസിന്റെ സേവന മഹത്വത്തിന് ഉദാഹരണമായി പുതിയ കഥ കൂടി ഇവിടെ പിറക്കുകയായി….

സമയം രാവിലെ 11.30 ആയിക്കാണും. മലീഹ റോഡിലെ വിജനപ്രദേശത്തെ റോഡരികില്‍ തന്റെ കാര്‍ അരികില്‍ പാര്‍ക്ക് ചെയ്ത് ചെറിയൊരു മയക്കത്തിലായിരുന്നു മുനീര്‍ അലി. പെട്ടെന്ന് എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ കാറിനരികില്‍ പോലീസ്. തൊട്ടപ്പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഫുജൈറ ഹൈവേ പോലീസ് വാഹനം!!. രണ്ടു പോലീസുകാര്‍ എന്തോ ഗൗരവമായി സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു. ദൈവമേ, എന്തെങ്കിലും പ്രശ്‌നം…! മിടിക്കുന്ന ഹൃദയത്തോടെ മുനീര്‍ പെട്ടെന്ന് ഡോര്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ ഇരുവരും പുഞ്ചിരിച്ച് സലാം പറഞ്ഞു ഷെയ്ക് ഹാന്‍ഡ് നല്‍കി.

ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനാണ് മുനീര്‍ അലി ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് പ്രാവശ്യം ഫുജൈറയിലേയ്ക്ക് ജോലി സംബന്ധമായി യാത്രചെയ്യുന്നു. മിക്കപ്പോഴും ഒറ്റയ്ക്കായിരിക്കും യാത്ര. തലേന്ന് ശരിക്ക് ഉറങ്ങാത്തതിനാല്‍ കഴിഞ്ഞ ദിവസത്തെ യാത്രയില്‍ കണ്ണുകളില്‍ ഉറക്കം തൂങ്ങിനിന്നു. എന്നാല്‍ നിയമം അല്‍പമൊന്ന് തെറ്റിച്ചാല്‍ തല പോകുമെന്ന് പേടിയുണ്ട്. ച്യുയിങ്ങം ചവച്ചും റേഡിയോ കേട്ടുമെല്ലാം ഉറക്കത്തെ അകറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേയ്ക്കും കാര്‍ മലീഹയിലെ വിജന പ്രദേശത്തെ റോഡിലായിരുന്നു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, കാര്‍ പതുക്കെ റോഡരികില്‍ നിര്‍ത്തി സീറ്റ് പിന്നോട്ടിട്ടു ഒന്നു മയങ്ങി.

അപ്പോഴായിരുന്നു അതുവഴി പട്രോള്‍ ചെയ്തുവന്ന പോലീസുകാര്‍ വിജനപ്രദേശത്തെ റോഡരികില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് തങ്ങളുടെ വാഹനം നിര്‍ത്തി,

വളരെ രസകരമായി പോലീസ് പറയുന്നത് ഇങ്ങനെ….

ഞങ്ങള്‍ നോക്കിയപ്പോള്‍ ഒരാള്‍ ഡ്രൈവിങ് സീറ്റില്‍ കിടന്ന് മയങ്ങുന്നു: ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഹൃദയസ്പന്ദനം കണ്ടു ആശ്വസിച്ചു. പിന്നെ, പത്ത് മിനിറ്റ് നേരം കാത്തിരുന്നു. അപ്പോഴേയ്ക്കും അയാള്‍ ഉണര്‍ന്നു.

എന്നാല്‍ ശേഷം പോലീസ് മുനീറിന്റെ തോളില്‍ തട്ടി പറഞ്ഞു, മതിയായില്ലെങ്കില്‍ ഇനിയും ഉറങ്ങിക്കോളൂ.. ഞങ്ങള്‍ കാവലുണ്ട്… ആ വാക്കുകള്‍ക്ക് മുന്നില്‍ തന്റെ കണ്ണു നിറഞ്ഞുപോയെന്ന് മുനീര്‍ പറയുന്നു. വേണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഉപദേശിച്ചു:

പത്ത് മിനിറ്റൊക്കെ എസി ഓണ്‍ ചെയ്തു മയങ്ങുന്നതില്‍ കുഴപ്പമില്ല. പക്ഷേ, അതില്‍ കൂടുതല്‍ സമയം ഇങ്ങനെ ഉറങ്ങരുത്. അത് അപകടമാണ്. കൂടാതെ, ഇത്തരം വിജന പ്രദേശങ്ങളില്‍ കാര്‍ നിര്‍ത്തിയിട്ട് മയങ്ങാനും പാടില്ല. ഏതെങ്കിലും കവലയിലെത്തുമ്പോള്‍ പാര്‍ക്ക് ചെയ്ത് വേണം അങ്ങനെ ചെയ്യാന്‍. മലീഹ റോഡില്‍ പലയിടങ്ങളിലും സാമൂഹിക വിരുദ്ധര്‍ യാത്രക്കാരെ ആക്രമിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാറുള്ള സംഭവം പോലീസ് ഓര്‍മിപ്പിച്ചു. കുടിക്കാന്‍ വെള്ളവും ജ്യൂസും ചോക്ലേറ്റും നല്‍കിയാണ് അവര്‍ പോയത്.

16 വര്‍ഷമായി യുഎയിലുള്ള മുനീര്‍ കഴിഞ്ഞ 12 വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു. എന്നാല്‍, ആദ്യമായാണ് ഇത്തരമൊരു അനുഭവം. യുഎഇ പോലീസിന്റെ മനുഷ്യത്വ പരമായ സേവനം കൊട്ടിഘോഷിക്കപ്പെടേണ്ടതാണെന്ന് ഈ യുവാവ് പറയുന്നു.

Exit mobile version