യുഎഇയുടെ ആദ്യ സഞ്ചാരി ഇന്ന് ബഹിരാകാശത്തേക്ക്; യാത്ര പാവക്കുട്ടിക്കൊപ്പം

അബുദാബി: ബഹിരാകാശത്തേക്ക് യുഎഇയുടെ ആദ്യ സഞ്ചാരി ഇന്ന് പുറപ്പെടും. ഇമറാത്തി പര്യവേക്ഷകനായ ഹസ്സ അല്‍ മന്‍സൂരിയാണ് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. സുഹൈല്‍ എന്ന പാവക്കുട്ടിക്ക് ഒപ്പമാണ് ഹസ്സ അല്‍ മന്‍സൂരിയുടെ യാത്ര. അറബ് രാജ്യത്തില്‍ നിന്ന് ആദ്യമായൊരാള്‍ ബഹിരാകാശത്ത് എത്തുന്നതിന്റെ പ്രതീകാത്മക സന്ദേശമായാണ് സുഹൈലിനെ സഞ്ചാരികള്‍ക്കൊപ്പം അയക്കുന്നത്.

ഇന്ന് വൈകീട്ട് 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി പുറപ്പെടും. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരാണ് മറ്റ് ബഹിരാകാശ യാത്രക്കാര്‍. സോയുസ് എംഎസ് 15 എന്ന പേടകത്തിലാണ് ഇവരുടെ യാത്ര.

ആറ് മണിക്കൂര്‍ കൊണ്ട് ബഹിരാകാശ നിലയത്തില്‍ എത്താമെന്നാണ് കണക്കാക്കുന്നത്. എട്ട് ദിവസമാണ് സുഹൈയ്‌ലും, ഹസ അല്‍ മന്‍സൂരിയും ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററില്‍ കഴിയുക. യാത്രയ്ക്ക് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ വ്യക്തമാക്കി.

Exit mobile version