രാജസ്ഥാനിലെ രാജ്പുത് തെരഞ്ഞെടുപ്പ്; അമിത്ഷായുടെ തന്ത്രം ഫലിക്കുമോ?

മുമ്പ് ബിജെപിയ്‌ക്കൊപ്പം ശക്തമായി നിലകൊണ്ടിരുന്ന ഇവര്‍ക്കിടയില്‍ ഇപ്പോള്‍ ബിജെപിയ്‌ക്കെതിരായ വികാരം ശക്തമാണ്.

ജയ്പൂര്‍: ‘രാജപുത്രന്‍’മാരാണ് രാജ്പുത്തുകള്‍. ഇപ്പോഴും രാജവാഴ്ചയില്‍ വിശ്വസിയ്ക്കുന്ന തീവ്രസ്വത്വവാദം കാത്തുസൂക്ഷിയ്ക്കുന്ന വിഭാഗങ്ങളില്‍ ഒന്നാണ് കര്‍ണിസേന.
കര്‍ണിസേനയെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. ‘പദ്മാവത്’ എന്ന സിനിമയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തിലൂടെയാണ് കര്‍ണിസേനയെന്ന രാജ്പുത് സംഘടന ദേശീയശ്രദ്ധയാകര്‍ഷിച്ചത്.

ഇന്ന് തെരഞ്ഞെടുപ്പില്‍ കര്‍ണിസേന പ്രധാനചര്‍ച്ചാവിഷയമാണ്. രാജസ്ഥാനില്‍ രാജ്പുത്തുകള്‍ 12 ശതമാനമെന്നാണ് കണക്ക്. മുമ്പ് ബിജെപിയ്‌ക്കൊപ്പം ശക്തമായി നിലകൊണ്ടിരുന്ന ഇവര്‍ക്കിടയില്‍ ഇപ്പോള്‍ ബിജെപിയ്‌ക്കെതിരായ വികാരം ശക്തമാണ്. രാജ്പുത് വിഭാഗത്തിന് മുഖ്യമന്ത്രി വസുന്ധരാരാജെ സിന്ധ്യ വേണ്ടത്ര ആദരവ് നല്‍കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ‘പിന്നെയെന്തിനാണ് ഞങ്ങള്‍ വസുന്ധരയ്ക്ക് വോട്ട് ചെയ്യുന്നത്?’, കര്‍ണിസേനയുടെ ജല്‍റാപഠന്‍ ജില്ലാ പ്രസിഡന്റ് ഭാനുപ്രതാപ് സിംഗ് ചോദിയ്ക്കുന്നു.

രാജകുടുംബാംഗമായ വസുന്ധരയ്‌ക്കെതിരെ രാജ്പുത്തുകള്‍ തിരിഞ്ഞത് ബിജെപിയ്ക്ക് ചെറിയ തലവേദനയല്ല സൃഷ്ടിയ്ക്കുന്നത്. പോകെപ്പോകെ, വസുന്ധരയ്‌ക്കെതിരെ ജല്‍റാപഠനില്‍ രാജ്പുത്തുകള്‍ കര്‍ണിസേനയുടെ ബാനറില്‍ പ്രചാരണം നടത്തുന്ന കാഴ്ച വരെ കണ്ടു.

അപകടം മണത്തറിഞ്ഞ അമിത് ഷാ പ്രശ്‌നത്തില്‍ നേരിട്ടിടപെടുകയാണെന്നാണ് സൂചന. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ജാട്ട് വിഭാഗത്തെ ഒപ്പം കൂട്ടാന്‍ നടത്തിയ നീക്കത്തിന് സമാനമായാണ് അമിത്ഷായുടെ നീക്കങ്ങള്‍. പല പ്രമുഖ രാജ്പുത് നേതാക്കളെയും അമിത് ഷാ നേരിട്ടു വിളിച്ചു. അനന്ത്പാല്‍ സിംഗ് എന്ന മാഫിയാ നേതാവിന്റെ കൊപാതകത്തില്‍ പ്രതിഷേധിക്കുന്ന രാവണവിഭാഗം ഒഴികെയുള്ള രാജ്പുത്തുകള്‍ ബിജെപിയിലേക്ക് തിരിച്ചെത്തും എന്ന ആത്മവിശ്വാസമാണ് പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. അമിത്ഷായുടെ തന്ത്രം ഫലിയ്ക്കുമോ? ഫലം ഈ മാസം 11 ന് വോട്ട് പെട്ടി തുറക്കുമ്പോഴറിയാം.

Exit mobile version