‘ഒന്നാന്തരമായിരിക്കുന്നു, മന്ത്രിയെ അറസ്റ്റ് ചെയ്യാനാവാത്ത നിങ്ങള്‍ എന്ത് സര്‍ക്കാരാണ്’; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

എന്തുകൊണ്ടാണ് മന്ത്രിയെ കണ്ടെത്താനാവാത്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കോടതിയെ ബോധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: അനുമതിയില്ലാതെ ആയുധം കൈവശം വെച്ച മന്ത്രിയെ പിടികൂടാനാകാത്ത ബിഹാര്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. മുന്‍മന്ത്രി മഞ്ജുവര്‍മയ്ക്കെതിരെ ബീഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ ഇതുവരെ മന്ത്രിയെ കണ്ടെത്താനായില്ലെന്ന സര്‍ക്കാര്‍ മറുപടിക്കെതിരെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

എന്തുകൊണ്ടാണ് മന്ത്രിയെ കണ്ടെത്താനാവാത്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കോടതിയെ ബോധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

”ഒന്നാന്തരമായിരിക്കുന്നു. ബീഹാര്‍ സര്‍ക്കാരിന് ഇതുവരെ അവരുടെ മുന്‍മന്ത്രിയെ കണ്ടെത്താനായിട്ടില്ല. എന്തുകൊണ്ടാണ് ഇത് എന്ന് വിശദീകരിച്ചേ തീരു. മന്ത്രി എവിടെയെന്ന് ആര്‍ക്കും അറിയാത്തത് എന്തുകൊണ്ടാണ്? ബിജെപി സര്‍ക്കാരിന്റെ നടപടി അസാധാരണമാണ്”-കോടതി പറഞ്ഞു.

നവംബര്‍ ഒന്നിനാണ് മുന്‍മന്ത്രി മഞ്ജു വര്‍മയ്ക്കെതിരെ ബീഹാര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോം ബലാത്സംഗവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയയായ മന്ത്രി അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിന്റെ പേരിലായിരുന്നു കേസ് രജിസ്റ്റര്‍ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

ആഗസ്റ്റില്‍ മഞ്ജുള വര്‍മയുടെ വീട് പോലീസ് റെയ്ഡ് ചെയ്തിരുന്നു. മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോം ബലാത്സംഗവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് നടത്തിയത്. 50 തോക്കിന്‍ തിരകളായിരുന്നു റെയ്ഡില്‍ ഇവരുടെ വസതിയില്‍ നിന്നും പോലീസ് കണ്ടെത്തിയത്.

ബീഹാറിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മഞ്ജുള വര്‍മ ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മന്ത്രി സ്ഥാനം രാജിവെച്ചത്. മഞ്ജുള വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ നിരവധി തവണ മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയ്ക്കെതിരെ വലിയ ജനരോഷം ഉയര്‍ന്നിരുന്നു. കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി ബ്രജേഷ് ശര്‍മയുടെ അടുത്ത അനുയായി കൂടിയായിരുന്നു വര്‍മ.

Exit mobile version