യെമനില്‍ സൗദി സഖ്യത്തിന്റെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെക്കുന്നതായി യുഎസ്

യെമനില്‍ സാധാരണക്കാരുടെ മരണങ്ങളുടെ പേരില്‍ സൗദിയ്ക്കെതിരെ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി

വാഷിങ്ടണ്‍: യെമന്‍ യുദ്ധത്തിനായി സൗദി സഖ്യത്തിലെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിര്‍ത്തി വയ്ക്കുന്നതായി യുഎസ്. യെമനില്‍ സാധാരണക്കാരുടെ മരണങ്ങളുടെ പേരില്‍ സൗദിയ്ക്കെതിരെ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി.

‘അടുത്തിടെ, യെമനില്‍ സൗദി ഭരണകൂടവും സഖ്യവും സ്വതന്ത്രമായി ഇന്ധനം നിറയ്ക്കാനുള്ള ക്ഷമത നേടിയിരുന്നു. ഇതിന്റെ ഫലമായി യുഎസുമായി ആലോചിച്ച് ഇന്ധന വിതരണം നിര്‍ത്തിവെക്കാന്‍ സഖ്യകക്ഷി ആവശ്യപ്പെട്ടിരുന്നു. ‘സൗദി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനായി സൗദി അറേബ്യയ്ക്ക് ആറ് എയര്‍ബസ് 330 എംആര്‍ടിടികള്‍ ഉള്‍പ്പെടെ 23 വിമാനങ്ങളുടെ സന്നാഹമുണ്ട്. ഇതിനു പുറമേ ആറ് എയര്‍ബസ് വിമാനങ്ങള്‍ യുഎഇക്കുമുണ്ട്.

യെമനില്‍ നാലുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎന്‍ നേതൃത്വത്തിലുള്ള ശ്രമത്തിന്റെ ഭാഗമായി യുഎസും ബ്രിട്ടനും കഴിഞ്ഞമാസം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു.

Exit mobile version