ജി-20 അവസാന ദിനം: മോഡി നടത്തിയത് തിരക്കിട്ട ചര്‍ച്ചകള്‍; ആറ് രാഷ്ട്രത്തലവന്‍മാരുമായി കൂടിക്കാഴ്ച

ചര്‍ച്ചകളില്‍ വ്യാപാരം, ഭീകരവിരുദ്ധ പ്രവര്‍ത്തനം, പ്രതിരോധം, സമുദ്രസുരക്ഷ, കായികം എന്നീ വിഷയങ്ങള്‍ പ്രധാന വിഷയമായി.

ഒസാക്ക: ജപ്പാനില്‍ ശനിയാഴ്ച അവസാനിച്ച ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് തിരക്കിട്ട ചര്‍ച്ചകള്‍. ഉച്ചകോടിയുടെ അവസാന ദിനത്തില്‍ ആറ് രാഷ്ട്രത്തലവന്മാരുമായാണ് മോഡി ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ഇന്തൊനേഷ്യ, ബ്രസീല്‍, തുര്‍ക്കി, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, ചിലി എന്നീ രാജ്യങ്ങളുടെ തലവന്മാരുമായാണ് മോഡിയുടെ കൂടിക്കാഴ്ച നടന്നത്.

ചര്‍ച്ചകളില്‍ വ്യാപാരം, ഭീകരവിരുദ്ധ പ്രവര്‍ത്തനം, പ്രതിരോധം, സമുദ്രസുരക്ഷ, കായികം എന്നീ വിഷയങ്ങള്‍ പ്രധാന വിഷയമായി.

മോഡിയുടെ ആദ്യത്തെ കൂടിക്കാഴ്ച ഇന്തൊനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി ആയിരുന്നു. നിക്ഷേപം, പ്രതിരോധം, സമുദ്രസുരക്ഷ, ബഹിരാകാശം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. രണ്ടാമൂഴം ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയുടേതായിരുന്നു. വ്യാപാരം, നിക്ഷേപം, കാര്‍ഷികം, കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ജൈവ ഇന്ധനങ്ങളുടെ പ്രസക്തി എന്നിവ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.

പിന്നീട് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാനുമായും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായും ആയിരുന്നു മോഡിയുടെ കൂടിക്കാഴ്ച. തുര്‍ക്കി പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ വ്യാപാരം, നിക്ഷേപം എന്നിവയ്ക്കുപുറമേ പ്രതിരോധം, ഭീകരവിരുദ്ധനടപടികള്‍ എന്നിവ മുഖ്യവിഷയങ്ങളായി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കായികം, ഖനന സാങ്കേതികവിദ്യ, പ്രതിരോധം, സമുദ്രമേഖലയിലെ സഹകരണം എന്നിവയാണ് ചര്‍ച്ചയായത്.

തിരക്കിട്ട ഈ ചര്‍ച്ചാ ഷെഡ്യൂളിനിടെ അഞ്ചാമതായി സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങിനേയും മോഡി സന്ദര്‍ശിച്ചു. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള വഴികളാണ് സിങ്കപ്പൂരുമായുള്ള ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്. ഒടുവിലായി ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേരയുമായും കൂടിക്കാഴ്ച നടത്തിയാണ് പ്രധാനമന്ത്രി മോഡി ഒറ്റദിനത്തിലെ റെക്കോര്‍ഡ് ചര്‍ച്ച അവസാനിപ്പിച്ചത്.

Exit mobile version