ഇറാനെതിരെ സൈനിക നീക്കത്തിന് അനുമതി നല്‍കി ട്രംപ്; നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരവ് പിന്‍വലിച്ചു

അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വെടിവച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ട്രംപ് ഇറാനെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയത്.

വാഷിംഗ്ടണ്‍: ഇറാനുനേരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, സൈനിക നീക്കത്തിന് ഉത്തരവിട്ടെങ്കിലും ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വെടിവച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ട്രംപ് ഇറാനെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയത്.

വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ അമേരിക്കന്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാല്‍ മിസൈല്‍ വിടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ട്രംപ് പിന്‍വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഹോര്‍മുസ് കടലിടുക്കിന് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഇറാനെതിരെ ട്രംപ് രൂക്ഷ പ്രതികരണമാണ് നടത്തിയത്. ഇറാന്റെ ആക്രമണം പ്രകോപനമില്ലാതെയെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്റെ പ്രതികരണം.

Exit mobile version