അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ ഏഴ് വയസുകാരിയുടെ മൃതദേഹം; ഇന്ത്യക്കാരിയെന്ന് സംശയം

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ വേറെ കുടിയേറ്റക്കാര്‍ ആരെങ്കിലുമുണ്ടോ എന്നറിയാന്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം അധികൃതര്‍ തിരച്ചിലും നടത്തുന്നുണ്ട്.

വാഷിങ്ടണ്‍: അമേരിക്ക-മെക്‌സിക്കോ രാജ്യാന്തര അതിര്‍ത്തിയില്‍ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ പട്രോളിങ്ങിനു പോയ ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടത്. ലൂക്ക്‌വില്ലെക്ക് പടിഞ്ഞാറ് അരിസോണ-മെക്സിക്കോ അതിര്‍ത്തിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ച ബാലിക ഇന്ത്യാക്കാരിയാണെന്ന നിഗമനവും ഉണ്ട്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരുടെ സംഘത്തില്‍പ്പെട്ടതാവും കുട്ടിയെന്നാണ് നിഗമനം. നാലുപേരുടെ സംഘത്തോടൊപ്പമാണ് കുട്ടി സഞ്ചരിച്ചത്. ആളുകളെ അനധികൃതമായി കടത്തുന്നവര്‍ ഇവരെ രാജ്യാന്തര അതിര്‍ത്തിയില്‍ എത്തിച്ചതാകാം എന്നും സൂചനയുണ്ട്.

ഇന്ത്യക്കാരിയായ ഒരു സ്ത്രീയും രണ്ടുകുട്ടികളും കുറച്ചു മണിക്കൂറുകള്‍ മുമ്പുവരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് ടക്സണ്‍ മേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ രണ്ട് സ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ വേറെ കുടിയേറ്റക്കാര്‍ ആരെങ്കിലുമുണ്ടോ എന്നറിയാന്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം അധികൃതര്‍ തിരച്ചിലും നടത്തുന്നുണ്ട്.

Exit mobile version