ഒരു കുഞ്ഞിക്കാല് കാണാന്‍ കാത്തിരുന്നത് 12 വര്‍ഷം; കാത്തിരിപ്പിന് വിരാമമിട്ട് ഇരട്ട കുട്ടികള്‍ ജനിച്ചു, ജീവനില്ലാതെ, പിന്നാലെ അമ്മയും മരിച്ചു, കണ്ണീര്‍

ഇരട്ട കുട്ടികള്‍ ആണെന്നറിഞ്ഞ നിമിഷം സന്തോഷം ഇരട്ടിച്ചു.

തലയോലപ്പറമ്പ്: വിവാഹം കഴിഞ്ഞാല്‍ പിന്നെ ഒരു കുഞ്ഞിക്കാല് കാണാനുള്ള കാത്തിരിപ്പിലായിരിക്കും കുടുംബം. വര്‍ഷങ്ങള്‍ കാത്തിരിക്കാതെ കുഞ്ഞുങ്ങളെ ലഭിക്കുന്നവര്‍ ഉണ്ട്. അതുപോലെ നേര്‍ച്ചയും വഴിപാടും ആയി വര്‍ഷങ്ങളോളം കാത്തിരിക്കുന്നവരും ഉണ്ട്. അതില്‍ ഒരാളാണ് തലയോലപ്പറമ്പ് മണിമന്ദിരത്തില്‍ ഇകെ കൃഷ്ണന്റെ ഭാര്യ വീണ(41). ഒരു കുഞ്ഞിക്കാല് കാണാന്‍ 12 വര്‍ഷമാണ് വീണ കാത്തിരുന്നത്.

ഒടുവില്‍ വീണക്ക് ആ ഭാഗ്യം കൈവന്നു. ഇരട്ട കുട്ടികള്‍ ആണെന്നറിഞ്ഞ നിമിഷം സന്തോഷം ഇരട്ടിച്ചു. എന്നാല്‍ അത് അധിക കാലം നീണ്ടുപോയില്ല. മാസംതികയുംമുമ്പേ അവര്‍ പിറന്നു, ജീവനറ്റ ശരീരവുമായി. പിറന്ന് ഏഴുമണിക്കൂറിനകം അമ്മയും മരണപ്പെട്ടു. മാസംതികയാതെ പിറന്ന കുഞ്ഞുങ്ങള്‍ മരിച്ച് അധികം കഴിയുംമുമ്പേ മരണത്തിന് കീഴടങ്ങിയത്. അഞ്ചുമാസം ഗര്‍ഭിണിയായ വീണയ്ക്ക് തിങ്കളാഴ്ച ഉച്ചയോടെയാണ് കഠിനമായ വയറുവേദനയുണ്ടായത്.

ഉടനെ മൂവാറ്റുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേദനയ്ക്ക് ശമനമില്ലാതായതോടെ ശസ്ത്രക്രിയ നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന്, മരിച്ച കുട്ടികളെ പുറത്തെടുത്തു. രക്തസ്രാവംമൂലം അമ്മയും ഗുരുതരനിലയിലായി. ചേരാനെല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് വീണയും വിടപറയുകയായിരുന്നു.

Exit mobile version