ടിക് ടോക്കിന്റെ നിരോധനം; വന്‍ സാമ്പത്തിക പ്രതിസന്ധി, പ്രതിദിനം 3.5 കോടി നഷ്ടം

നിരോധനം മൂലമുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി ജീവനക്കാരെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ടിക് ടോക്ക് ഉടമസ്ഥര്‍ വ്യക്തമാക്കി.

ചൈന: ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ വന്‍ സാമ്പത്തിക പ്രതിസന്ധി. ടിക് ടോക്കിന് പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരോധനം മൂലമുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി ജീവനക്കാരെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ടിക് ടോക്ക് ഉടമസ്ഥര്‍ വ്യക്തമാക്കി. ടിക് ടോക്ക് ആപ്ലിക്കേഷന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് ടെക്‌നോളജി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതോടെ ദിവസവും 3.5 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ഇതോടെ 250-ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടിക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതിയാണ് ആവശ്യപ്പെട്ടത്. ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ടിക് ടോക്കിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക്ക് ടോക്കിന് വിനയായത്. അശ്ലീല ദൃശ്യങ്ങള്‍ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാര്‍ത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം ലഭിച്ചത്.

Exit mobile version