ശ്രീലങ്ക സ്‌ഫോടനം മരണം 99 ആയി

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 99 ആയി. ഈസ്റ്റര്‍ ദിനത്തിലായിരുന്നു നാടിനെ ഞെട്ടിച്ച് സ്‌ഫോടനം ഉണ്ടായത്. മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായാണ് സ്‌ഫോടനം ഉണ്ടായത്.

മൂന്നു ഹോട്ടലുകളും കൊളംബോ നഗരത്തിനുള്ളിലാണ്. നഗരത്തിന് വടക്ക് നെഗോമ്പോ എന്ന പ്രദേശത്തുള്ള പള്ളിയില്‍ ആണ് ഒരു സ്‌ഫോടനം നടന്നത്. കൊളംബോ കൊച്ചിക്കാഡെ പ്രദേശത്തുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ ആണ് മറ്റൊരു സ്‌ഫോടനം നടന്നത്.

കൊളംബോ നാഷണല്‍ ഹോസ്പിറ്റലിലാണ് പരിക്കേറ്റവരെ എത്തിച്ചത്. നെഗോമ്പോ പള്ളി അവരുടെ ഫേസ്ബുക്ക് പേജില്‍ അപകടത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ സഹായിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്നതില്‍ വ്യക്തതയില്ല. ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസിയോട് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

അതേസമയം നേരത്തെ വംശീയ വിദ്വേഷങ്ങള്‍ പരത്തുന്നതരത്തില്‍ കൊളംബോയില്‍ ചില അക്രമങ്ങള്‍ നടന്നിരുന്നു ഇതിന്റെ പശ്ചാത്തലത്തിലായിരിക്കും സ്‌ഫോടനം എന്നും വിലയുരുത്തലുകള്‍ ഉണ്ട്.

Exit mobile version