ഇന്ത്യ തെളിവുകള്‍ നല്‍കിയിട്ടും ലോക രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയിട്ടും ജയ്‌ഷെയെ ന്യായീകരിച്ച് പാകിസ്താന്‍; പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെയ്ക്ക് പങ്കില്ലെന്ന് മഹ്മൂദ് ഖുറേഷി

ഇസ്ലാമാബാദ്: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് അല്ലെന്ന വാദവുമായി പാകിസ്താന്‍ രംഗത്ത്. പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെയ്ക്ക് പങ്കില്ലെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ജയ്‌ഷെ നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും പുല്‍വാമ സംഭവത്തില്‍ പങ്കില്ലെന്ന് അവര്‍ പറഞ്ഞു. ഇതില്‍ ആശയക്കുഴപ്പമുണ്ട്, വിദേശമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി പറയുന്നതിങ്ങനെ.

ആക്രമണത്തിന് പിന്നില്‍ ജയ്‌ഷെയാണെന്ന ലോകരാജ്യങ്ങളുടെയും ഇന്ത്യയുടെയും നിലപാടിനെ തള്ളുകയാണ് ഇതിലൂടെ പാകിസ്താന്‍. 2002 മുതല്‍ പാകിസ്താനില്‍ നിരോധനമുള്ള സംഘടനയുമായി സര്‍ക്കാര്‍ ബന്ധം പുലര്‍ത്തുന്നു എന്ന് പറയുന്നതിലും ഇസ്ലമാബാദിന്റെ ഇരട്ടത്താപ്പ് വ്യക്തം.

അതേസമയം, ഭീകരവാദത്തോടുള്ള സമീപനം മാറാതെ പാകിസ്താനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ സ്വന്തം മണ്ണിലുണ്ടെന്ന് പാകിസ്താന്‍ തന്നെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി അവകാശപ്പെട്ടത്. പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഇന്ത്യ പാകിസ്താന് കൈമാറുകയും ചെയ്തിരുന്നു. വിവിധ ജെയ്‌ഷെ പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് രണ്ടു വര്‍ഷമായി നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങളും ഈ രേഖയില്‍ ഉണ്ടെന്നാണ് സൂചന. പുല്‍വാമയില്‍ സൈനിക വാഹനം തകര്‍ത്ത ചാവേര്‍ ആദില്‍ അഹമ്മദ് ധറിന് ജയ്ഷുമായുള്ള ബന്ധവും രേഖകളിലുണ്ട്.

എന്നാല്‍ ഈ തെളിവുകളൊന്നും സ്വീകരിക്കാന്‍ പാകിസ്താന്‍ തയാറല്ല എന്നാണ് ഖുറേഷിയുടെ വാക്കുകളിലൂടെ വ്യക്തമാവുന്നത്.

പുല്‍വാമ ആക്രമണത്തെ അപലപിച്ചുള്ള യുഎന്‍ പ്രമേയത്തിലും ആക്രമണത്തില്‍ ജയ്‌ഷെയുടെ പങ്ക് എടുത്തു പറഞ്ഞിരുന്നു.

Exit mobile version